TMJ
searchnav-menu
post-thumbnail

TMJ Daily

അമിത ജോലി സമയം, സമ്മര്‍ദ്ദം, മോശം തൊഴില്‍-ജീവിതാവസ്ഥ ഇന്ത്യയിലെ 62 ശതമാനം ജീവനക്കാരും തളര്‍ച്ച നേരിടുന്നു

24 Sep 2024   |   2 min Read
TMJ News Desk

മിതജോലി ഭാരവും ദീര്‍ഘമായ ജോലി സമയവും കാരണമുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുനെയിലെ ഇവൈ യില്‍ ഉദ്യോഗസ്ഥയായിരുന്ന അന്ന സെബാസ്റ്റ്യന്‍ (26) എന്ന യുവതി മരണടഞ്ഞിരുന്നു. ഈ മരണത്തെ തുടര്‍ന്ന് ജോലി സ്ഥലത്തെ ജോലിഭാരം, ക്ലിപ്തമല്ലാത്ത ജോലി സമയം എന്നിവയെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായി. ലോകത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലപകടങ്ങളിലൊന്നായി കണക്കാക്കുന്നത് ക്ലിപ്തപ്പെടുത്താത്ത ദീര്‍ഘമായ ജോലി സമയമാണ് എന്നത് അംഗീകരിക്കപ്പെട്ട ഒന്നാണ്. ലോകാരോഗ്യ സംഘടനയും (WHO), ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ILO) ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ദീര്‍ഘമായ ജോലി സമയം കാരണം ഇവൈ പൂനെയിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണം രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യുകയാണ്. ഇപ്പോഴിതാ രാജ്യങ്ങളുടെ ജോലി സമയം കണക്കാക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും (WHO), ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ILO). ദീര്‍ഘനേരം ജോലി ചെയ്യുന്നത് ഏറ്റവും ഉയര്‍ന്ന തൊഴില്‍ അപകടമായാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ശരാശരി ജോലി സമയവും അമിത ജോലി സമയത്തിന്റെ ദൈര്‍ഘ്യവും അടങ്ങുന്ന കണക്കാണ് പുറത്തു വിട്ടിട്ടുള്ളത്.

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ജോലി സമയം ഉള്ള രാജ്യമായി ലോകാരോഗ്യ സംഘടനയും ഐഎല്‍ഒയും കണ്ടെത്തിയിട്ടുള്ളത് ഭൂട്ടാനാണ്. ഭൂട്ടാനിലെ ജീവനക്കാര്‍ ആഴ്ചയില്‍ ശരാശരി 54.4 മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഭൂട്ടാനെ പിന്തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ശരാശരി 50.9 മണിക്കൂറും ദക്ഷിണാഫ്രിക്കയിലെ ലെസോത്തോ 50.4 മണിക്കൂര്‍ ജോലി സമയവും കാണിക്കുന്നു. തൊട്ടുപിന്നാലെ തന്നെ കോംഗോ 48.6 മണിക്കൂര്‍, ഖത്തര്‍ 48.0 മണിക്കൂര്‍, ലൈബീരിയ 47.7 മണിക്കൂര്‍, മൗറിത്താനിയ 47.6 മണിക്കൂര്‍, ലെബനന്‍ 47.6 മണിക്കൂര്‍, മംഗോളിയ 47.3 മണിക്കൂര്‍, ജോര്‍ദാന്‍ 47.0  മണിക്കൂര്‍ എന്നീ രാജ്യങ്ങളാണ് ആദ്യ 10 സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജോലി സമയമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 13-ാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, ശരാശരി ഇന്ത്യന്‍ തൊഴിലാളി ഓരോ ആഴ്ചയും 46.7 മണിക്കൂര്‍ ജോലി ചെയ്യുന്നു. ഇന്ത്യയിലെ 51 ശതമാനം തൊഴിലാളികളും ഓരോ ആഴ്ചയും 49 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യുന്നു. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും മോശം തൊഴില്‍-ജീവിതാവസ്ഥയും കാരണം 62 ശതമാനത്തിലധികം ഇന്ത്യന്‍ ജീവനക്കാര്‍ തളര്‍ച്ച അനുഭവിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പുറത്തു വന്ന കണക്കുകളില്‍ ഏറ്റവും കുറഞ്ഞ ജോലി സമയം ഉള്ള രാജ്യം വനവാട്ടു ആണ്. ഓഷ്യാനിയയിലെ രാജ്യമാണ് വനവാട്ടു. വനവാട്ടുവിലെ ജീവനക്കാര്‍ ആഴ്ചയില്‍ ശരാശരി 24.7 മണിക്കൂര്‍ മാത്രമാണ് ജോലി സമയം, വനവാട്ടുവിന് ശേഷം പട്ടികയില്‍ വരുന്ന രാജ്യങ്ങളാണ് കിരിബതി. 27.3 മണിക്കൂറാണ് കിരിബതിയുടെ ജോലി സമയം. തുടര്‍ന്ന് മൈക്രോനേഷ്യ 30.4  മണിക്കൂര്‍, റുവാണ്ട 30.4  മണിക്കൂര്‍, സൊമാലിയ 31.4 മണിക്കൂര്‍, നെതര്‍ലാന്‍ഡ്‌സ് 32.6 മണിക്കൂര്‍, ഇറാഖ് 31.7 മണിക്കൂര്‍, വാലിസ് ആന്‍ഡ് ഫ്യൂട്ടൂന ദ്വീപുകള്‍ 31.8  മണിക്കൂര്‍, എത്യോപ്യ 31.9 മണിക്കൂര്‍, കാനഡ 32 .1 മണിക്കൂര്‍ എന്നിങ്ങനെയാണ്  കുറഞ്ഞ ജോലി സമയം ഉള്ള രാജ്യങ്ങളുടെ പട്ടികയിലുള്ളത്.

വ്യാവസായിക തൊഴില്‍ കാലം മുതല്‍ ജോലി സമയവുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികളാണ് ജീവനക്കാര്‍ നേരിടുന്നത്. തൊഴില്‍ മാനദണ്ഡങ്ങള്‍ നിലവിലുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ല എന്നതിന്റെ ഉദാഹരണമാണ് പുറത്തു വന്ന കണക്കുകള്‍. അമിത ജോലി കാരണം മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടുകയാണ്. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജോലിയുടെ സമയം ക്ലിപ്തപ്പെടുത്തുക എന്നത്  ഒരു നൂറ്റാണ്ടിലേറെയായി ഒരു പ്രധാന ആവശ്യമാണ്. 93.7% ജീവനക്കാരും തൊഴില്‍-ജീവിത സമതുലനം അനിവാര്യമാണെന്ന് വിശ്വസിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.



#Daily
Leave a comment