TMJ
searchnav-menu
post-thumbnail

TMJ Daily

സ്മൃതി മന്ദാനയ്ക്ക് അതിവേഗ സെഞ്ച്വറി; ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വനിതാ ടീം

15 Jan 2025   |   1 min Read
TMJ News Desk

ന്ത്യയില്‍ പര്യടനം നടത്തുന്ന അയര്‍ലണ്ട് വനിതാ ക്രിക്കറ്റ് ടീമിനെതിരെ ഇന്ത്യന്‍ വനിതകള്‍ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സ് ഇന്ത്യന്‍ വനിതകള്‍ നേടി. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ വനിതാ, പുരുഷ ക്രിക്കറ്റ് ടീമുകളുടെ സ്‌കോറുകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2011-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ പുരുഷ ടീം നേടിയ 418 റണ്‍സ് എന്ന സ്‌കോറാണ് പഴങ്കഥയായത്.

രാജ്‌കോട്ടില്‍ ഇന്ന് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഇന്ത്യന്‍ വനിതാ താരത്തിന്റെ അതിവേഗ സെഞ്ച്വറി നേടി. സ്മൃതി 80 പന്തുകളില്‍ നിന്നും 135 റണ്‍സ് നേടി. പ്രതിക റവാള്‍ 154 റണ്‍സ് നേടി. സ്മൃതിയും പ്രതികയും ഓപ്പണിങ് കൂട്ടുകെട്ടില്‍ 233 റണ്‍സ് നേടി. ഇരുവരുടേയും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ റെക്കോര്‍ഡ് സ്‌കോര്‍ നേടിയത്.

സ്മൃതി 70 പന്തിലാണ് നൂറ് തികച്ചത്. അവരുടെ 135 റണ്‍സില്‍ 12 ബൗണ്ടറികളും ഏഴ് സിക്‌സുകളും ഉണ്ട്. ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 87 പന്തില്‍ നിന്നും കൗര്‍ സെഞ്ച്വറി നേടിയിരുന്നു. ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് സ്മൃതി ടീം നായികയായത്.

ലോകത്തില്‍ അതിവേഗ സെഞ്ച്വറികളുടെ പട്ടികയില്‍ ഏഴാം സ്ഥാനമാണ് സ്മൃതിക്കുള്ളത്. ഇംഗ്ലീഷ് ക്രിക്കറ്ററായ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സും ഏഴാം സ്ഥാനത്തുണ്ട്.

അതേസമയം, വനിതകളുടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കും സ്മൃതി എത്തി. 10 സെഞ്ച്വറികള്‍. ഈ സ്ഥാനത്തും ഒരു ഇംഗ്ലീഷ് താരം സ്മൃതിയ്‌ക്കൊപ്പം ഉണ്ട്, ടമ്മി ബ്യൂമൗണ്ട്.

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിങ് 15 സെഞ്ച്വറികളും ന്യൂസിലാന്‍ഡിന്റെ സൂസി ബേറ്റ്‌സ് 13 സെഞ്ച്വറികളുമായി ഒന്നും രണ്ടും സ്ഥാനത്തുണ്ട്.

അയര്‍ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനവും ഇന്ത്യ ജയിച്ചിരുന്നു.





#Daily
Leave a comment