REPRESENTATIVE IMAGE: WIKI COMMONS
കര്‍ണാടകയില്‍ പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്നു
കര്‍ണാടകയില്‍ സംസ്ഥാനവ്യാപകമായി ലിംഗനിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസം ബെംഗളൂരില്‍ പിടിയിലായ ഡോക്ടറും ലാബ്‌ടെക്‌നീഷനും ഉള്‍പ്പെടുന്ന സംഘത്തെ ചോദ്യംചെയ്തതോടെയാണ് ലിംഗനിര്‍ണയ കേന്ദ്രങ്ങളെ കുറിച്ചും ഗര്‍ഭച്ഛിദ്രം നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്. ഫാം ഹൗസുകള്‍ എന്ന വ്യാജേനയാണ് ലിംഗ നിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
മൂന്നു വര്‍ഷത്തിനുള്ളില്‍ 1000 പെണ്‍ ഭ്രൂണഹത്യ
22 അംഗ സംഘമാണ് ബെംഗളൂരില്‍ അറസ്റ്റിലായത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 242 ഭ്രൂണഹത്യകള്‍ നടത്തിയതായി സംഘം പൊലീസിനോട് പറഞ്ഞു. ഫാം ഹൗസുകള്‍ എന്ന വ്യാജേന ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തിയതിന് ശേഷമാണ് ഗര്‍ഭിണികള്‍ ഗര്‍ഭച്ഛിദ്രത്തിനെത്തുന്നതെന്ന് പിടിയിലായ സംഘം പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ സംഘം നടത്തിയത് 1000 പെണ്‍ ഭ്രൂണഹത്യകളാണ്. വിഷയം പുറത്തുവന്നതോടെ ബെംഗളൂര്‍ പൊലീസ് നടത്തുന്ന അന്വേഷണം ആഭ്യന്തര വകുപ്പിനു കീഴിലെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സ്‌കാനിങ് സെന്ററുകള്‍ നിരീക്ഷണത്തില്‍
വിഷയത്തില്‍ സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പ് ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുകയും ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഗര്‍ഭിണികളുടെ വിവരം ശേഖരിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കര്‍ണാടകയിലെ എല്ലാ സ്‌കാനിങ് സെന്ററുകളും നിരീക്ഷണത്തിലാണ്. ഗര്‍ഭിണികള്‍ പെണ്‍ഭ്രൂണഹത്യക്ക് മുതിരുന്നതിന് കാരണം കണ്ടെത്താനും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും, ഇതൊരു സാമൂഹിക പ്രശ്‌നമാണ്. നിരവധി പേരാണ് നിയമവിരുദ്ധ ഗര്‍ഭച്ഛിദ്ര കേന്ദ്രങ്ങളിലെത്തി പെണ്‍ഭ്രൂണഹത്യ നടത്തുന്നത്. നിരവധി വ്യാജ ഡോക്ടര്‍മാരും ഇതില്‍ പങ്കാളികളാണ് എന്നും കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.