
തപാൽകുപ്പിന്റെ പേരിലും സാമ്പത്തിക തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന് പൊലീസ്
തപാൽവകുപ്പിന്റെ പേരിൽ സാമ്പത്തികത്തട്ടിപ്പ് വ്യാപകമാകുന്നു. നിങ്ങളുടെ പേരിൽ വന്ന പാഴ്സൽ ലഭിക്കുന്നതിന് വേണ്ടി വിലാസം അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമൂഹമാധ്യമങ്ങൾ വഴിയും എസ് എം എസ് വഴിയും തപാൽവകുപ്പിന്റെ പേരിൽ വ്യക്തികൾക്ക് വ്യാജസന്ദേശം ലഭ്യമാകുക.
നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ടെന്നും പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചിരുന്നതായും എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടിവരുമെന്നും വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന കുറിപ്പിനൊപ്പവുമാണ് പോസ്റ്റൽ വകുപ്പിൻ്റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്.
ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിൻ്റേതിനു സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജ് ദൃശ്യമാകും. കൂടാതെ പാഴ്‌സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാൻ നിങ്ങളോട് തട്ടിപ്പുകാർ ആവശ്യപ്പെടും. പണം അയക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർക്ക് ബാങ്കിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യാനും അക്കൗണ്ടിലെ തുക പിൻവലിക്കാനും സാധിക്കും.
തപാൽ വകുപ്പ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയയ്ക്കാറില്ലെന്നും. ഇത്തരം വ്യാജലിങ്കുകൾ വ്യക്തിവിവരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്ന് പൊലീസ് അറിയിച്ചു. അതുകൊണ്ട് ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 1930ൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ സൈബർസെല്ലിന്റെ വെബ്സൈറ്റ് വഴിയും പരാതി രജിസ്റ്റർ ചെയ്യാം.
തപാൽ വകുപ്പ് വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയയ്ക്കാറില്ലെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകളോട് പ്രതികരിക്കരുതെന്നും കേരള പോലീസിന്റെ മീഡിയ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.