
ഗുജറാത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫാക്ടറിയിൽ തീപിടുത്തം, രണ്ട് മരണം
ഗുജറാത്തിലെ വഡോദരയിലെ ഇന്ത്യൻ ഓയിൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വഡോദരയിലെ കൊയാലി പ്രദേശത്തുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറിയിലാണ് തീപിടുത്തത്തെ തുടർന്ന് സ്ഫോടനമുണ്ടായത്.
റിഫൈനറിയിലെ 1000 കിലോ ലിറ്ററുള്ള ബെൻസീൻ സംഭരണ ടാങ്കിൽ തീപിടിച്ചതിനെ തുടർന്നായിരുന്നു സ്ഫോടനം. റിഫൈനറിയിലെ എമർജൻസി റെസ്പോൺസ് ടീമിന്റെ സമയോചിതമായി ഇടപെടൽ മൂലം കൂടുതൽ അപകടങ്ങളുണ്ടായില്ല. തൊട്ടടുത്തുണ്ടായിരുന്ന വാട്ടർ സ്പ്രിങ്കളർ സംവിധാനമുപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തങ്ങളുടെ ജീവനക്കാരുടെയും റിഫൈനറിയുടെ തൊട്ടടുത്ത് താമസിക്കുന്നവരുടെയും സുരക്ഷ തങ്ങൾക്ക് പ്രധാനമാണെന്നും, റിഫൈനറിയുടെ പ്രവർത്തനങ്ങൾ സാധാരണഗതിയിലാണെന്നും, തീപിടുത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും റിഫൈനറി അറിയിച്ചു.
ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇവിടെ അപകടമുണ്ടാകുന്നത്. മുൻപുണ്ടായ അപകടത്തിൽ 13 പേർക്ക് പരുക്കേറ്റിരുന്നു. നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലായിരുന്നു ഫ്ലൂയിഡ് ക്യാറ്റലിറ്റിക് ക്രാക്കർ (എഫ്എഫ്സി) പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തം അന്ന് നിയന്ത്രണ വിധേയമാക്കിയത്.
2005ൽ ഗുജറാത്ത് റിഫൈനറിയിൽ പുതിയതായി കമ്മീഷൻ ചെയ്ത എഫ്എഫ്സി യൂണിറ്റുമായി ബന്ധിപ്പിച്ച പൈപ്പ് ലൈനിലുണ്ടായ തീപിടുത്തം തലനാരിഴയ്ക്കായിരുന്നു ഒഴിവാക്കിയത്. 2010ൽ കറാച്ചിയ ഗ്രാമത്തിലെ ജിആർ പ്ലാന്റിലും തീപിടുത്തമുണ്ടായിരുന്നു. 2010ലെ അപകടത്തിൽ ആളപായങ്ങളൊന്നുമുണ്ടായിരുന്നില്ല.