
10 ലക്ഷത്തിലധികം ആളുകളെ ദുരിതത്തിലാക്കി ദക്ഷിണ സുഡാനിലെ പ്രളയം
ദക്ഷിണ സുഡാനിലെ വെള്ളപ്പൊക്കം മൂലം 10 ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലായതായി യുഎൻ കോർഡിനേഷൻ ഓഫ് ഹുമാനിറ്റേറിയൻ അഫയേഴ്സ് (OCHA).
ദക്ഷിണ സുഡാന്റെ വടക്ക് ഭാഗത്തുള്ള കാൽലക്ഷത്തിലധികം ആളുകളാണ് വീടുകളിലും പരിസരങ്ങളിലും വെള്ളം കയറുന്നത് മൂലം വീട് വിട്ടിറങ്ങാൻ നിർബന്ധിതരായത്. ഇത്തരത്തിൽ വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ ഉയർന്ന സ്ഥലങ്ങളിൽ അഭയം തേടുകയാണ്, എന്നാൽ മഴ കാരണം ആളുകൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ പോലും സാധിക്കുന്നില്ല. 11 മില്യണിലധികം ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ ദശാബ്ദത്തിൽ അനുഭവപ്പെട്ട ഏറ്റവും മോശം പ്രളയകാലമാണിത്. കിഴക്കൻ പിബോറിലെ 1,12,000 ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടുവെന്ന് സർക്കാർ ദുരിതാശ്വാസ സംഘടന അറിയിച്ചു.
ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചവർക്ക് ഭക്ഷണം പോലും ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്നും, മുൻപ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ അവർക്ക് എല്ലാം ഉപേക്ഷിച്ച് പോരേണ്ടി വന്നു, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിലെ ആളുകളോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാൻ സർക്കാർ ആവശ്യപ്പെട്ടതായും റിലീഫ് ആന്റ് റീഹാബിലിറ്റേഷൻ ഡയറക്ടർ ജോസഫ് നയോ പറഞ്ഞു.
വെള്ളം ഇപ്പോഴും ഉയരുകയും അതിനൊപ്പം തന്നെ കുടിയൊഴിപ്പിക്കലും നടന്നു കൊണ്ടിരിക്കയാണ്. മെയ് മാസത്തിൽ തന്നെ രാജ്യത്തെ ബാധിക്കാൻ സാധ്യതയുള്ള വെള്ളപ്പൊക്കത്തെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. മഴ കനത്തത് മൂലം 15 വിതരണ കേന്ദ്രങ്ങൾ തടസപ്പെട്ടു, ഇതിനാൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 5,00,000ത്തോളം ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ല.