
ഫുട്ബോള്‍ ആരാധകർ തമ്മിൽ ഏറ്റുമുട്ടി; നൂറിലേറെ മരണം
ഫുട്ബോള്‍ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ എന്‍സെറെകോര നഗരത്തിലാണ് സംഭവം. മരണസംഖ്യ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. നൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തികച്ചും ദാരുണമാണ്. മൃതദേഹങ്ങള്‍ വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ആശുപത്രിയിലെ വരാന്തയില്‍ ഉള്‍പ്പെടെ മൃതദേഹങ്ങളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌റ്റേഡിയത്തിന് പുറത്തും ഒഴിഞ്ഞ സ്ഥലങ്ങളിലും ആളുകള്‍ ചേരിതിരിഞ്ഞ് തല്ലുന്നതും ഒരു വിഭാഗം ആളുകള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ, പ്രതിഷേധക്കാര്‍ എന്‍സെറോകോറിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. മത്സരത്തിനിടെ റഫറി കൈക്കൊണ്ട വിവാദ തീരുമാനവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്നും തുടര്‍ന്നാണ് ആരാധകര്‍ സ്റ്റേഡിയം കൈയ്യേറിയതെന്നുമാണ് വിവരം.