
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് (79) അന്തരിച്ചു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജമ്മു കശ്മീർ, ബീഹാർ, ഗോവ, മേഘാലയ എന്നീ നാല് സംസ്ഥാനങ്ങളുടെ ഗവർണറായി മാലിക് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തത് അദ്ദേഹം ഗവർണറായിരിക്കുമ്പോഴാണ്. ഇന്ന് അതിന്റെ 6ാം വാർഷികമാണ്.
2023 ഏപ്രിലിൽ, ദി വയറിനു വേണ്ടി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ, പുൽവാമ ആക്രമണത്തെക്കുറിച്ചും, 2019ൽ 40 സിആർപിഎഫ് സൈനികരുടെ മരണത്തിന് കാരണമായ സുരക്ഷാ വീഴ്ചയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിവാദം സൃഷ്ടിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിനു കാരണമെന്നും അക്കാര്യം പ്രധാനമന്ത്രിയോട് ചൂണ്ടിക്കാട്ടിയപ്പോൾ മൗനം പാലിക്കണമെന്നാണ് മറുപടി ലഭിച്ചതെന്നും സത്യപാൽ ആരോപിച്ചിരുന്നു.കർഷക സമരത്തിനും ഭാരത് ജോഡോ യാത്രയ്ക്കും അദ്ദേഹം പിന്തുണ അറിയിച്ചിരുന്നു.


