
കര്‍ണാടക മുന്‍ ഡിജിപിയുടെ കൊലപാതകം: ഭാര്യയും മകളും പ്രതികള്‍
കര്‍ണാടക മുന്‍ പൊലീസ് തലവനായ ഓം പ്രകാശിന്റെ കൊലപാതകത്തില്‍ ബംഗളുരു എച്ച്എസ്ആര്‍ ലേയൗട്ട് പൊലീസ് അദ്ദേഹത്തിന്റെ ഭാര്യയേയും മകളേയും പ്രതിചേര്‍ത്തു. ഇന്നലെയാണ് മുന്‍ഡിജിപിയായ ഓം പ്രകാശിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കുമെതിരെ 2023ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103 അനുസരിച്ച് കൊലപാതക്കുറ്റം ചുമത്തി.
ഓം പ്രകാശിന്റെ ഭാര്യ പല്ലവിയേയും മകള്‍ കൃതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുന്നു. ഇതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും.
എച്ച്എസ്ആര്‍ ലേയൗട്ടിലെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ പല്ലവിയുമായി ഓം പ്രകാശ് വാക്കുതര്‍ക്കമുണ്ടായിയെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ഈ തര്‍ക്കം വഷളാകുകയും കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തു.
കറിക്കത്തി കൊണ്ട് പലതവണ കുത്തിയാണ് ഓംപ്രകാശിനെ വധിച്ചത്. കൊലപാതകത്തിനുശേഷം പല്ലവി വിരമിച്ച മറ്റൊരു ഐപിഎസ് ഓഫീസറുടെ ഭാര്യയായ തന്റെ സുഹൃത്തിനെ വിളിച്ച് 'ഒടുവില്‍ ആ രാക്ഷസനെ കൊന്നു' എന്ന് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്. അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് കൃതിയും വീട്ടില്‍ ഉണ്ടായിരുന്നു. അവരുടെ പങ്ക് എന്താണെന്ന് വ്യക്തമല്ല.
അതേസമയം, ഓം പ്രകാശിന്റെ മകന്‍ കാര്‍ത്തികേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയ്ക്കും മകള്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവം നടന്ന നാല് നില കെട്ടിടത്തില്‍ കാര്‍ത്തികേശ് പ്രത്യേകം താമസിക്കുകയാണ്. എന്നാല്‍ സംഭവ സമയത്ത് ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല.
പല്ലവിയും കൃതിയും ഡിപ്രഷനില്‍ ആയിരുന്നുവെന്നും ഇരുവരും ഓം പ്രകാശുമായി പതിവായി തര്‍ക്കത്തിലേര്‍പ്പെടാറുണ്ടെന്നും കാര്‍ത്തികേശ് പരാതിയില്‍ പറയുന്നു.
പല്ലവി കൊലപാതക ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ഓം പ്രകാശ് തന്റെ സഹോദരിയായ സരിത കുമാരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നതെന്ന് കാര്‍ത്തികേശ് പരാതിയില്‍ പറയുന്നു. ഏപ്രില്‍ 18ന് കൃതി തന്റെ ആന്റിയുടെ വീട്ടിലെത്തി വീട്ടിലേക്ക് മടങ്ങാന്‍ പിതാവിനെ നിര്‍ബന്ധിച്ചുവെന്നും കാര്‍ത്തികേശ് പറയുന്നു.