
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹം സംസ്‌കരിച്ചു
കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് രാജ്യം വിട നല്‍കി. സൈനിക ബഹുമതികളോടെ സിഖ് മതാചാരപ്രകാരം ഡല്‍ഹിയിലെ നിഗം ബോധ് ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
അദ്ദേഹത്തിന്റെ ഭൗിതകശരീരം മോത്തിലാല്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ നിന്നും ഇന്ന് രാവിലെ എട്ട് മണിയോടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സിങ്ങിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും മകളും പുഷ്പചക്രം സമര്‍പ്പിച്ച്, അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് വിലാപ യാത്രയായി നിഗം ബോധ് ഘട്ടില്‍ മൃതദേഹം എത്തിച്ചശേഷം സംസ്‌കരിച്ചു.
നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും ലോകസഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി സിങ്ങിന്റെ കുടുംബത്തോടൊപ്പം ഭൗതികശരീരം വഹിച്ചിരുന്ന വാഹനത്തില്‍ ഉണ്ടായിരുന്നു.
സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ മന്‍മോഹന്‍ സിങ്ങിന്റെ പേരില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരിടത്ത് സംസ്‌കാരം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. ഇത് ഇന്ത്യയുടെ ആദ്യത്തെ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേരില്‍ സ്മാരകം നിര്‍മ്മിക്കാനുള്ള സ്ഥലം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചുവെന്നും മന്ത്രാലയം പറഞ്ഞു.


