
ലഡാക്കിലെ പ്രക്ഷോഭത്തിൽ 4 മരണം
ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 4 പേർ മരിച്ചതായി റിപ്പോർട്ട്. 70ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി ഓഫിസും പോലീസ് വാഹനങ്ങളും പ്രതിഷേധക്കാർ തീയിട്ടതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്.
ആഴ്ചകളായി ആളുകൾ സമാധാനപരമായി നിരാഹാര സമരം നടത്തിവരികയായിരുന്നു, എന്നാൽ ബുധനാഴ്ച പ്രതിഷേധക്കാർ അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷം ക്രമീകരിക്കാൻ സെൻസിറ്റീവ് പ്രദേശങ്ങളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
2019ലാണ് ആർട്ടിക്കിൾ 370 റദ്ദാക്കി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 10 മുതൽ 15 പേർ നിരാഹാര സമരം നടത്തിവരികയാണ്. ലഡാക്കിന് സംസ്ഥാന പദവിയും, ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം. നിരാഹാര സമരത്തിലുള്ള രണ്ട് പേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് യുവജന സംഘടന ആയ എൽഎബി (ലേ അപെക്സ് ബോഡി) പ്രതിഷേധത്തിനും അടച്ചിടലിനും ആഹ്വാനം ചെയ്തത്.


