
ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു
വടക്കൻ ഇസ്രായേലിലെ സൈനിക താവളത്തെ ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേല്ക്കുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
ഹൈഫയുടെ തെക്ക് 33 കിലോമീറ്റർ അകലെയുള്ള "ബിന്യാമിനയോട് ചേർന്നുള്ള" ഒരു താവളത്തിൽ നടന്ന ആക്രമണത്തിൽ ഏഴ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. ടെൽ അവീവിനും ഹൈഫയ്ക്കും ഇടയിലുള്ള പ്രദേശത്തെ ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ഗോലാനി ബ്രിഗേഡിന്റെ പരിശീലന ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
തെക്കൻ ലെബനനിലും ബെയ്റൂട്ടിലും വ്യാഴാഴ്ച നടന്ന ഇസ്രായേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല ഗ്രൂപ്പിന്റെ മീഡിയ ഓഫീസ് അറിയിച്ചു. "ഡ്രോണുകളുടെ കൂട്ടം" വടക്കൻ ഇസ്രായേലിലെ ക്യാമ്പിനെ ലക്ഷ്യമിട്ടതായി മീഡിയ ഓഫീസ് പറഞ്ഞു.
ആക്രമണത്തിൽ 61 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ ആംബുലൻസ് സർവീസ് മാഗൻ ഡേവിഡ് അഡോം (എംഡിഎ) അറിയിച്ചു. ഇവരിൽ 37 പേരെ ആംബുലൻസിലും, ഹെലികോപ്റ്ററുകളിലുമായി എട്ട് പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി.
ഇസ്രായേലിലെ സെൻസർഷിപ്പ് നിയമങ്ങൾ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ തടഞ്ഞിരുന്നു. പിന്നീട് ബിന്യാമിന താവളത്തിലാണ് ആക്രമണം നടന്നതെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു. ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ താവളത്തെ ആക്രമിച്ചതായി ചില ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.