
ആഗോള സംഘർഷങ്ങൾ വികസ്വര രാജ്യങ്ങളെ കഷ്ടത്തിലാക്കുന്നു
ആഗോള സംഘർഷങ്ങൾ മൂലമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഗ്ലോബൽ സൗത്ത് (വികസ്വര രാജ്യങ്ങൾ) രാജ്യങ്ങളെയാണെന്നും ജി 20 അവരുടെ ആശങ്കകൾക്ക് മുൻഗണന നല്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പത്തൊൻപതാമത് ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ദ്വിദിന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരും പങ്കെടുക്കും.
നേരത്തെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, മറ്റ് ആഗോള നേതാക്കൾ എന്നിവരോടൊപ്പമുള്ള കുടുബ ഫോട്ടോ സെഷനിൽ പ്രധാനമന്ത്രി മോഡി പങ്കെടുത്തു.
വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോള സഖ്യം ആരംഭിച്ചതിന് ശേഷം എടുത്ത ഫോട്ടോ, ഉച്ചകോടിയുടെ പ്രധാന പ്രമേയമായ "നീതിയുള്ള ലോകവും സുസ്ഥിര ഗ്രഹവും കെട്ടിപ്പടുക്കുക" എന്ന വിഷയത്തെ ഉൾക്കൊള്ളുന്നു. 'വരുംതലമുറയ്ക്കുള്ള ഫോട്ടോ' എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാൾ അതിനെ വിശേഷിപ്പിച്ചു.
കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ എടുത്ത "ജനകേന്ദ്രീകൃത തീരുമാനങ്ങൾ" മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗ്രൂപ്പിന്റെ ബ്രസീലിയൻ പ്രസിഡന്റിനെ പ്രധാനമന്ത്രി മോഡി അഭിനന്ദിച്ചു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യൻ ജി-20 ആഹ്വാനം റിയോയിലെ സംഭാഷണങ്ങളിൽ പ്രതിധ്വനിച്ചതായും അദ്ദേഹം പറഞ്ഞു.
"ആഗോള സംഘർഷങ്ങൾ മൂലമുണ്ടാകുന്ന ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. ഉച്ചകോടി അവസാനിച്ചതിന് ശേഷം പ്രധാനമന്തി കരിബീയൻ രാജ്യമായ ഗയാനയിൽ ഔദ്യോഗിക സന്ദർശനം നടത്തും.