TMJ
searchnav-menu
post-thumbnail

TMJ Daily

ആഗോള നിക്ഷേപക ഉച്ചകോടി: ലുലു ഗ്രൂപ്പ് 5,000 കോടി നിക്ഷേപിക്കും

22 Feb 2025   |   1 min Read
TMJ News Desk

കേരളത്തില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചു. 15,000 പേര്‍ക്ക് ജോലി കിട്ടുമെന്നും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപനം നടത്തിയത്.

ഭക്ഷ്യ സംസ്‌കരണം, ഐടി മേഖലകള്‍ എന്നിവയിലാണ് നിക്ഷേപം നടത്തുന്നത്. കളമശേരിയിലെ ഭക്ഷ്യ സംസ്‌കരണ സോണിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഗ്ലോബല്‍ സിറ്റി പ്രോജക്ടില്‍ ഐടി, ഫിന്‍ടെക് അടിസ്ഥാന സൗകര്യവികസനം എന്നിവയിലും നിക്ഷേപം നടത്തുമെന്ന് അലി പറഞ്ഞു.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്ന് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുന്ന ലുലു ട്വിന്‍ ഐടി ടവറുകളില്‍ 25,000 പേര്‍ക്ക് ജോലി ചെയ്യാനാകും. എന്നാല്‍, ഈ പദ്ധതി പുതുതായി പ്രഖ്യാപിച്ച 5,000 കോടി രൂപയുടെ നിക്ഷേപത്തില്‍ ഉള്‍പ്പെടുന്നതല്ല. സംസ്ഥാനത്തുടനീളം മിനി ഷോപ്പിങ് മാളുകള്‍ അടക്കം റീട്ടെയ്ല്‍ മേഖലയിലും ഇപ്പോള്‍ ഗ്രൂപ്പ് നിക്ഷേപം നടത്തുന്നുണ്ട്.

നിര്‍ദ്ദിഷ്ട ഭക്ഷ്യ സംസ്‌കരണ മേഖല 20 ഏക്കറില്‍ വിശാലമായ ശീതീകരണ സംവിധാനത്തോടെയാണ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തുനിന്നും തമിഴ്‌നാട്ടില്‍ നിന്നും ശേഖരിക്കുന്ന പച്ചക്കറികളും ഫലങ്ങളും കൊച്ചി വിമാനത്താവളത്തിലൂടെ കയറ്റുമതി ചെയ്യും. 100 ശതമാനം കയറ്റുമതി ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്, ലോജിസ്റ്റിക്‌സ് ഗ്രൂപ്പ് കമ്പനികളിലൊന്നായ ഷറഫ് ഗ്രൂപ്പ് കേരളത്തില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി വൈസ് ചെയര്‍മാന്‍ റിട്ട ജനറല്‍ ഷറഫുദ്ദീന്‍ ഷറഫ് പറഞ്ഞു. കേരളത്തില്‍ രണ്ട് സ്ഥലങ്ങളിലായിട്ടാണ് നിക്ഷേപം വരുന്നത്.

ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആറ്റ്‌സണ്‍ ഗ്രൂപ്പും മലബാര്‍ സിമന്റ്‌സും സംസ്ഥാനത്തില്‍ സംയുക്തമായി ബോട്ട് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള സംയുക്ത സംരംഭം ആരംഭിക്കും. ബോട്ടുകളുടെ കയറ്റുമതിയും ലക്ഷ്യമിടന്നുണ്ട്. 100 ടണ്ണില്‍ താഴെയുള്ള ബോട്ടുകളാണ് നിര്‍മ്മിക്കുന്നത്.



#Daily
Leave a comment