ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടി.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടി. കണ്ണൂരിലെ തളാപ്പ് എന്ന പ്രദേശത്തുള്ള ഒരു കിണറ്റിൽ ഇറങ്ങി ഒളിച്ചിരിക്കുകയായിരിന്നു. സൗമ്യ വധക്കേസ് പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ ആജീവനാന്ത ജീവപര്യന്തം തടവിന് ശിക്ഷയിലിരിക്കെയാണ് ജയിൽ ചാടിയത്.
രാവിലെ 7 മണിയോടെ സെൽ പരിശോധിച്ചപ്പോഴാണ് ജയിൽ ചാടിയ വിവരം അധികൃതർ അറിഞ്ഞത്. സെല്ലിൻ്റെ അഴികൾ മുറിച്ചുമാറ്റി, തുണി വടമാക്കി ഉപയോഗിച്ച് മതിൽ വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്.
സംസ്ഥാന വ്യാപകമായി പോലീസ് തിരച്ചിൽ ആരംഭിച്ചു മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് പോലീസും, ജയിൽ അധികൃതരും. ജയിലിൽ ഉണ്ടായ സുരക്ഷ വീഴ്ചയെ കുറിച്ച് ഉന്നതതല അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. പുറത്ത് നിന്ന് സഹായം ലഭിക്കാതെ മതിൽ ചാടാൻ സാധിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.
2011ൽ ട്രെയിൻ യാത്രക്കാരിയായ സൗമ്യയെ പീഡിപ്പിക്കുകയും ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിനാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്. ഈ കേസിൽ വിചാരണ കോടതി ഇയാളെ വധശിക്ഷയ്ക്കു വിധിക്കുകയും, ഹൈക്കോടതി അത് സ്ഥിരീകരിക്കുകയും ചെയ്തുവെങ്കിലും 2016-ൽ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവ് വിധിക്കുകയൂം ചെയ്തു.


