
മുനമ്പം ഭൂമി തർക്കം ജുഡീഷ്യൽ കമ്മീഷൻ വിജ്ഞാപനമിറക്കി സർക്കാർ; മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം
മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം എൻക്വയറി ആക്ട് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
എറണാകുളം മുനമ്പം ഭൂമിയിൽ വഖഫ് ബോർഡുമായി നടക്കുന്ന തർക്കത്തിൽ, കേസിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് 1952 ലെ കമ്മീഷൻസ് ഓഫ് ഇൻക്വയറി ആക്ടിലെ അഞ്ചാം വകുപ്പിൻ്റെ (2), (3), (4), (5) എന്നീ ഉപവകുപ്പ് പ്രകാരമുള്ള എല്ലാ വ്യവസ്ഥകളും ഈ കമ്മീഷന് ബാധകമായിരിക്കും. അതിനാൽ പ്രസ്തുത വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരം മുൻ സൂചിപ്പിച്ച എല്ലാ വ്യവസ്ഥകളും ഈ കമ്മീഷനും ബാധകമായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
സർക്കാർ കമ്മീഷന് നൽകിയ പരിഗണന വിഷയങ്ങളിൽ, മുനമ്പം ഭൂമിയിൽ താമസിക്കുന്നവരുടെ താൽപര്യങ്ങളും, അവരുടെ അവകാശങ്ങളും എങ്ങനെ സംരക്ഷിക്കണം എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിജ്ഞാപനത്തിൽ പറയുന്നു. മാത്രമല്ല വടക്കേക്കര ജില്ലയിലെ പഴയ സർവേ നമ്പർ 18/1ൽ ഉള്ള ഭൂമിയിലെ നിലവിലെ വ്യാപ്തി, അവസ്ഥ തുടങ്ങിയവ പരിശോധിക്കാനും സർക്കാർ സ്വീകരിക്കേണ്ട നടപടികളും ശുപാർശ ചെയ്യണമെന്ന് കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്.