
മുനമ്പം ഭൂമി തർക്കം ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ; പ്രതിഷേധവുമായി സമരസമിതി
മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സർക്കാർ അറിയിച്ചു. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.
കരമടക്കാനുള്ള നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും, ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്നും മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വി അബ്ദുറഹ്മാൻ എന്നിവർ അറിയിച്ചു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ആരെയും കുടിയിറക്കില്ലെന്നും സർക്കാർ ഉറപ്പ് നൽകി. ഭൂമിയുടെ ഉടമസ്ഥർക്ക് കൈവശാവകാശം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കുമെന്നും യോഗത്തിൽ പറഞ്ഞു.
അതേസമയം സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി സമരസമിതി രംഗത്തെത്തി. ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനം നിരാശാജനകമാണെന്ന് അവർ പറഞ്ഞു. തർക്ക പരിഹാരം വീണ്ടും നീണ്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചു പന്തം കൊളുത്തി പ്രകടനം നടത്തി. സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.