TMJ
searchnav-menu
post-thumbnail

TMJ Daily

തന്ത്രിമാരുടെ അഭിപ്രായം കൂടാതെ ആചാര പരിഷ്‌കരണം സര്‍ക്കാര്‍ നടപ്പിലാക്കണം: സ്വാമി സച്ചിദാനന്ദ

18 Feb 2025   |   1 min Read
TMJ News Desk

തെറ്റായ ആചാരണങ്ങള്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും മടിക്കരുതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ഇപ്പോഴും ചില മാമൂലുകള്‍ നിലനില്‍ക്കുന്നുവെന്നും ക്ഷേത്ര തന്ത്രിമാര്‍ അനുവദിക്കുന്നില്ല എന്നതാണ് ചില കാര്യങ്ങളില്‍ തടസ്സമായി പറയുന്നതെന്നും അദ്ദേഹം അരുവിപ്പുറം പ്രതിഷ്ഠയുടെ 137-ാം വാര്‍ഷിക ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

നവോത്ഥാന നിലപാടുകള്‍ സ്വീകരിക്കാന്‍ ഇത്തരം അഭിപ്രായങ്ങള്‍ക്ക് കേരളം ഒരു കാലത്തും വില കല്‍പ്പിച്ചിട്ടില്ലെന്നും ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് തന്ത്രിമാരുടെ അനുവാദം വാങ്ങിയല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പിണറായി വിജയന്‍ സര്‍ക്കാര്‍ താഴ്ന്ന സമുദായാംഗങ്ങളെ ക്ഷേത്ര പൂജാരിമാരായി നിയമിക്കാന്‍ തീരുമാനിച്ചത് തന്ത്രിമാരുടെ അനുവാദം ചോദിച്ചല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നത് അടക്കമുള്ള ആചാര പരിഷ്‌കരണ നടപടികള്‍ സര്‍ക്കാര്‍ കാലതാമസം കൂടാതെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളില്‍ ഉടുപ്പ് ധരിച്ച് കയറാനുള്ള തീരുമാനം ധൈര്യമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ധീരമായ പാത പിന്തുടര്‍ന്ന് സമൂഹത്തിന്റെ പുരോഗതിക്ക് ആവശ്യമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ ഇനിയും വൈകരുതെന്ന് സച്ചിദാനന്ദ പറഞ്ഞു.

കരിയും കരിമരുന്നും ക്ഷേത്രങ്ങളില്‍ വേണ്ടെന്ന് നൂറുവര്‍ഷം മുമ്പ് ഗുരു പറഞ്ഞിരുന്നു. ഇന്നത് കോടതിയും ആവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


#Daily
Leave a comment