
ഡൽഹിയിലെ വായുമലിനീകരണം തടയാൻ നടപടിയുമായി സർക്കാർ; അനാവശ്യ നിർമ്മാണങ്ങൾക്ക് നിരോധനം
വായുമലിനീകരണം തടയുന്നതിനായി ന്യൂഡൽഹിയിൽ പുതിയ നടപടികളുമായി സർക്കാർ. അത്യാവശ്യമല്ലാത്ത നിർമ്മാണങ്ങൾ നിരോധിക്കുക മുതൽ കൽക്കരി കത്തിക്കുന്നത് തടയുന്നത് വരെയുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ വന്ന പ്രദേശമാണ് ഡൽഹി. വായുമലിനീകരണം കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഡൽഹിയിൽ.
കൽക്കരി കത്തിക്കുക വഴി താജ്മഹലിന്റെ നിറത്തിന് വ്യത്യാസം വരുകയും, പുക മലിനീകരണം കാരണം വിമാന സർവീസുകൾ തടസപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് കൽക്കരി കത്തിക്കുന്നത് ഒഴിവാക്കണമെന്നു അഭ്യർത്ഥിച്ചിരിക്കുകയാണ് സർക്കാർ.
വായു മലിനീകരണം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എല്ലാ പ്രൈമറി സ്കൂളുകളും ഓൺലൈൻ ക്ലാസ്സിലേക്ക് മാറാൻ മുഖ്യമന്ത്രി അതിഷി നിർദ്ദേശിച്ചിട്ടുണ്ട്.
റോഡുകളിൽ പൊടിശല്യം തടയുന്നത്തിനായി വെള്ളം തളിക്കുന്നതും, പൊടിശല്യം മാറ്റാൻ സഹായിക്കുന്ന സ്വീപ്പിങ് ഉപകരണങ്ങൾ നടപ്പാക്കുന്നതുമായുള്ള നടപടികൾ പ്രാബല്യത്തിലായി.
വായുമലിനീകരണം കാരണം കുട്ടികൾ ഉൾപ്പെടെ കൂടുതൽ പേർ അസുഖബാധിതരായി ആശുപത്രിയിൽ എത്തുകയാണ്. അലർജി, ചുമ, ജലദോഷം പോലുള്ള അസുഖങ്ങൾ കുട്ടികളിൽ ഇപ്പോൾ കൂടുതലാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയിലെ വായുവിന്റെ ഗുണനിലവാരം കൂടുതൽ മോശമാവുകയായിരുന്നു. ഈ വർഷം ന്യൂഡൽഹിയിലെ മലിനീകരണത്തിൻ്റെ 38 ശതമാനവും വൈക്കോൽ കത്തിച്ചാണുണ്ടായത്. നെല്ല് കൊയ്തതിന് ശേഷം അവശേഷിക്കുന്ന വൈക്കോലുകൾ വയലുകളിൽ കത്തിക്കുന്ന രീതി പഞ്ചാബിലും ഹരിയാനയിലുമാണ് കൂടുതൽ.


