TMJ
searchnav-menu
post-thumbnail

TMJ Daily

ഗുര്‍പത്വന്ത് സിങ് പന്നു വധശ്രമം: ഇന്ത്യന്‍ സര്‍ക്കാരിനും അജിത് ഡോവല്‍ ഉള്‍പ്പടെ നാല് പേര്‍ക്കുമെതിരെ യുഎസ് കോടതിയുടെ സമന്‍സ് 

19 Sep 2024   |   2 min Read
TMJ News Desk

ന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഖാലിസ്ഥാന്‍വാദി ഗുര്‍പത്വന്ത് സിങ് പന്നു നല്‍കിയ സിവില്‍ കേസില്‍ യുഎസ് കോടതി സമന്‍സ് അയച്ചു, ഇന്ത്യന്‍ സര്‍ക്കാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുന്‍ ആര്‍ ആന്‍ഡ്എഡബ്ല്യു മേധാവി സാമന്ത് ഗോയല്‍, ആര്‍ആന്‍ഡ്എഡബ്ല്യു ഏജന്റ് വിക്രം യാദവ്, ഇന്ത്യന്‍ വ്യവസായി നിഖില്‍ ഗുപ്ത എന്നിവര്‍ക്കാണ് കോടതി സമന്‍സ് അയച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

യുഎസ്,  കാനഡ എന്നിവിടങ്ങളില്‍ പൗരത്വമുള്ള സിഖ് ഫോര്‍ ജസ്റ്റിസ് നേതാവായ പന്നുവിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് തകര്‍ത്തതായി യുകെ പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും പിന്നീട് ഇത് സ്ഥിരീകരിച്ചു. ഇന്ത്യ ഉന്നതതല അന്വേഷണം ആരംഭിച്ചതായി ആരോപണങ്ങളോട് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം അന്ന് പറഞ്ഞിരുന്നു. അതേസമയം ഇന്ത്യ ഇക്കാര്യം അന്വേഷിക്കുമ്പോള്‍, ഇന്ത്യ-യുഎസ് ബന്ധത്തെ ഇത് ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അന്ന് പറഞ്ഞിരുന്നു.

അമേരിക്കയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ള പരമപ്രധാനമായ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യ അവകാശം നിഷേധിക്കാനും നിശബ്ദമാക്കാന്‍ നിര്‍ലജ്ജമായ പ്രവൃത്തിയാണ് ഈ വധശ്രമമെന്ന്   ഡെപ്യൂട്ടി അറ്റോണി ജനറല്‍ ലിസ മൊണാക്കോ പറഞ്ഞു. പന്നുവിനെ വധശ്രമ ഗൂഢാലോചനയ്ക്കു പിന്നില്‍ റോ ഉദ്യോഗസ്ഥനായ വിക്രം യാദവാണെന്ന് യുഎസ് പത്രമായ വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകം നടത്താനുള്ള സംഘത്തെ രൂപീകരിച്ചതും പന്നുവിന്റെ ന്യൂയോര്‍ക്കിലെ വിലാസം ഉള്‍പ്പെടെ വിശദാംശങ്ങള്‍ കൈമാറിയതും ഇദ്ദേഹമെന്നായിരുന്നെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

പന്നു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും അറസ്റ്റ് ചെയ്ത് നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരനാണ് നിഖില്‍ ഗുപ്ത. കോടതി രേഖകളില്‍ സിസി-1 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി പന്നുവിനെ കൊലപ്പെടുത്താന്‍ നിഖില്‍ ഗുപ്ത ഗൂഢാലോചന നടത്തിയെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. രഹസ്യാന്വേഷണ പശ്ചാത്തലമുള്ള 'സീനിയര്‍ ഫീല്‍ഡ് ഓഫീസര്‍' എന്നാണ് CC-1 വിശേഷിപ്പിക്കപ്പെടുന്നത്. (സി സി-1 എന്നത് ആര്‍ ആന്‍ഡ് എ ഡബ്ലിയു ഉദ്യോഗസ്ഥനായ വിക്രംയാദവാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.)   കൊലപാതകം ആസൂത്രണം ചെയ്യാന്‍ 2023 മെയ് മാസത്തിലാണ് ഗുപ്തയെ റിക്രൂട്ട് ചെയ്തതെന്ന് അവര്‍ ആരോപിച്ചു. ഗുപ്ത ഇന്ത്യയില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ പൗരനാണ്, CC-1 ന്റെ അസോസിയേറ്റ് ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.


#Daily
Leave a comment