
ഗ്യാനേഷ് കുമാർ വോട്ട് കൊള്ളക്ക് കൂട്ടുനിൽക്കുന്നു
വോട്ട് കൊള്ള ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് കൊള്ള നടത്തുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംരക്ഷിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ഇന്ന് ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുലിന്റെ പ്രതികരണം.
'കർണ്ണാടകയിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ നീക്കം ചെയ്തു. അതേസമയം മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. ഇതിനെ കുറിച്ച് വോട്ടർമാർക്ക് അറിവില്ലെ,’ രാഹുൽ പറഞ്ഞു. കർണ്ണാടകയ്ക്ക് പുറത്തുള്ള കോൾ സെൻ്ററുകൾ വഴിയാണ് വോട്ടുകൾ ഒഴിവാക്കുന്നത്. ഇത് ഗ്യാനേഷിൻറെ അറിവോട് കൂടെ ആണെന്നും കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ലക്ഷ്യം വച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൾ ഒഴിവാക്കുന്നതെന്നും രാഹുൽ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനത്തിൽ വോട്ടർമാർ നേരിട്ടെത്തിയും, വീഡിയോയിലൂടെയും സംഭവം വ്യക്തമാക്കി. താൻ മുൻപ് പറഞ്ഞ 'ഹൈഡ്രജൻ ബോംബ്’ ഇതല്ലെന്ന് പറഞ്ഞായിരുന്നു രാഹുലിന്റെ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.


