TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വെ ആരംഭിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ

04 Aug 2023   |   2 min Read
TMJ News Desk

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വെ ആരംഭിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്‌ഐ). എഎസ്‌ഐ യുടെ നേതൃത്വത്തില്‍ പള്ളിയില്‍ പരിശോധന നടത്താന്‍ വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. സര്‍വെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന പള്ളി കമ്മിറ്റിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാക്കര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. വെള്ളിയാഴ്ച രണ്ടുമണിവരെയാണ് സര്‍വെ. 51 അംഗ സംഘമാണ് സര്‍വെ നടത്തുന്നത്. വാരണാസിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും

സര്‍വെ അനുവദിച്ചു കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ പള്ളി കമ്മിറ്റി  സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സര്‍വെ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയെ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ശാസ്ത്രീയ സ്ഥിരീകരണത്തിനായി 

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംഘം സര്‍വെ നടപടികള്‍ക്കായി ജൂലൈ 24 ന് പള്ളിയില്‍ എത്തിയിരുന്നെങ്കിലും സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. പള്ളി കമ്മിയുടെ ഹര്‍ജി പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശവും നല്‍കി. നാല്‍പതോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പള്ളിയില്‍ കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വാരണാസി കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടപടികള്‍ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സര്‍വെ നടത്താന്‍ അനുമതി നല്‍കിയത്. 

പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഇടം (ശിവലിംഗം കണ്ടതായി പറയുന്ന സ്ഥലം) ഒഴികെയുള്ള ഭാഗങ്ങളില്‍ സര്‍വെ നടത്താനാണ് വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. പരിശോധനാ റിപ്പോര്‍ട്ട് ഓഗസ്റ്റ് നാലിനു മുമ്പായി എഎസ്‌ഐ ജില്ലാ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം മുഴുവന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സര്‍വെ നടത്തണമെന്ന ഹര്‍ജിയില്‍ മെയ് മാസത്തിലാണ് സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തയ്യാറായത്. ഹര്‍ജി പരിഗണിച്ച കോടതി ഹിന്ദു സമൂഹം സമര്‍പ്പിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. 

ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വെ മസ്ജിദ് സമുച്ചയത്തിന് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംവിഭാഗം ഹര്‍ജിയെ എതിര്‍ത്തു. പള്ളിയുടെ മൂന്നു മിനാരങ്ങള്‍ക്ക് താഴെ ഭൂമിക്കടിയിലുള്ള സാഹചര്യം വ്യക്തമാക്കാന്‍ ഉപകരിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജിപിആര്‍) സര്‍വെ നടത്താനും കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്. 

കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശ്യംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കവെയാണ് സര്‍വെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍, കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള വീഡിയോ സര്‍വെയില്‍ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ആരോപിക്കുന്നു. ഇതിന്റെ കാലപ്പഴക്കം നിശ്ചയിക്കുന്നതിനുള്ള കാര്‍ബണ്‍ ഡേറ്റിങ് നടത്തുന്നതു സംബന്ധിച്ച നടപടികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

#Daily
Leave a comment