TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

ഗ്യാന്‍വാപി: ബുധനാഴ്ച വരെ സര്‍വെ തടഞ്ഞ് സുപ്രീംകോടതി

24 Jul 2023   |   2 min Read
TMJ News Desk

ത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്‌ഐ) നടത്തുന്ന സര്‍വെ നടപടികള്‍ ബുധനാഴ്ച വൈകിട്ട് വരെ തടഞ്ഞ് സുപ്രീംകോടതി. സര്‍വെ നടത്താനുള്ള വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. 

സമയപരിധിക്കുള്ളില്‍ തന്നെ ഹര്‍ജി പരിഗണിക്കാന്‍ അലഹബാദ് ഹൈക്കോടതിക്കും നിര്‍ദേശം നല്‍കി. ജൂലൈ 26 ന് മുമ്പ് വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ശാസ്ത്രീയ സ്ഥിരീകരണത്തിനായി 

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംഘം സര്‍വെ നടപടികള്‍ക്കായി രാവിലെ ഏഴു മണിയോടെ തന്നെ ഉപകരണങ്ങളുമായി പള്ളിയില്‍ എത്തിയിരുന്നു. നാല്‍പതോളം ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പള്ളിയില്‍ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. വാരണാസി കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടപടികള്‍ ആരംഭിച്ചത്. നാല് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഉത്തരവ് പരിഗണിച്ചാണ് കോടതി സര്‍വെ നടത്താന്‍ അനുമതി നല്‍കിയത്. എന്നാല്‍ ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വെ പള്ളിക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. 

പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഇടം (ശിവലിംഗം കണ്ടതായി പറയുന്ന സ്ഥലം) ഒഴികെയുള്ള ഭാഗങ്ങളില്‍ സര്‍വെ നടത്താനാണ് വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. പരിശോധനാ റിപ്പോര്‍ട്ട് ഓഗസ്റ്റ് നാലിനു മുമ്പായി എഎസ്‌ഐ ജില്ലാ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ പരിസരം മുഴുവന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സര്‍വെ നടത്തണമെന്ന ഹര്‍ജിയില്‍ മെയ് മാസത്തിലാണ് സുപ്രീംകോടതി വാദം കേള്‍ക്കാന്‍ തയ്യാറായത്. ഹര്‍ജി പരിഗണിച്ച കോടതി ഹിന്ദു സമൂഹം സമര്‍പ്പിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗ്യാന്‍വാപി പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടു. 

ജൂലൈ 14 ന് ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി കാര്‍ബണ്‍ ഡേറ്റിങ് പരിശോധന സംബന്ധിച്ച് വിധി പറയാന്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സര്‍വെ മസ്ജിദ് സമുച്ചയത്തിന് കേടുപാടുകള്‍ വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംവിഭാഗം ഹര്‍ജിയെ എതിര്‍ത്തു. പള്ളിയുടെ മൂന്നു മിനാരങ്ങള്‍ക്ക് താഴെ ഭൂമിക്കടിയിലുള്ള സാഹചര്യം വ്യക്തമാക്കാന്‍ ഉപകരിക്കുന്ന ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജിപിആര്‍) സര്‍വെ നടത്താനും കോടതിയുടെ പ്രത്യേക നിര്‍ദേശമുണ്ട്. 

കണ്ടത് ശിവലിംഗമോ? 

കഴിഞ്ഞ വര്‍ഷം മെയില്‍ നടത്തിയ വീഡിയോ സര്‍വെയില്‍ പള്ളി പരിസരത്തു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗക്കാര്‍ അവകാശപ്പെട്ടിരുന്നു. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി സമ്പൂര്‍ണ സര്‍വെ വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കായി വാരണാസി ജില്ലാകോടതി അനുമതി നല്‍കിയത്. പള്ളിക്കുള്ളില്‍ കണ്ടെത്തിയ കല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അലഹബാദ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നമാസ് അര്‍പ്പിക്കുന്നതിനു മുമ്പായി ആളുകള്‍ വുദു ചെയ്യുന്ന വസുഖാനയിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു ഗ്യാന്‍വാപി മസ്ജിദ് വിഭാഗത്തിന്റെ വാദം.


#Daily
Leave a comment