TMJ
searchnav-menu
post-thumbnail

TMJ Daily

എച്ച്-1ബി വിസ: മസ്‌കിന് പിന്തുണയുമായി ട്രംപ്

29 Dec 2024   |   1 min Read
TMJ News Desk

യുഎസിലേക്ക് നൈപുണ്യമുള്ള വിദേശ തൊഴിലാളികളെ കൊണ്ടുവരാനുള്ള എച്ച്-1ബി വിസ പദ്ധതിയുടെ ഭാവിക്കായി യുദ്ധം ചെയ്യാനും തയ്യാറാണെന്ന ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ പിന്തുണച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മസ്‌കിന്റെ സ്‌പേസ് എക്‌സും ടെസ്ലയും പോലുള്ള ടെക് കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച്ച വാദിച്ചിരുന്നു.

ഇന്ത്യന്‍- അമേരിക്കന്‍ ടെക് സംരംഭകനായ വിവേക് രാമസ്വാമിയ്‌ക്കൊപ്പം യുഎസിന്റെ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിനെ നയിക്കാന്‍ ട്രംപ് തിരഞ്ഞെടുത്തിട്ടുള്ളത് മസ്‌കിനെയാണ്.

അമേരിക്കയെ ശക്തമാക്കുന്ന സ്‌പേസ് എക്‌സിനേയും ടെസ്ലയേയും മറ്റ് നൂറുകണക്കിന് കമ്പനികളേയും പോലെയുള്ളവയെ നിര്‍മ്മിച്ച നിര്‍ണായകമായ ധാരാളം ആളുകള്‍ക്കൊപ്പം താന്‍ അമേരിക്കയില്‍ എത്താന്‍ കാരണം എച്ച്1ബി ആണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. മസ്‌കിന്റെ നിലപാടിനെ വിമര്‍ശിച്ച എക്‌സ് ഉപയോക്താവിനെ നിശിതമായി വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല.

തന്നെ പിന്തുണയ്ക്കുന്ന ചിലര്‍ എതിര്‍ക്കുന്നുവെങ്കിലും എച്ച്1ബി വിസ പദ്ധതിയെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

തന്റെ വസ്തുക്കളില്‍ അനവധി എച്ച്-1ബി വിസകള്‍ ഉണ്ടെന്ന് ട്രംപ് പറഞ്ഞു. താന്‍ എച്ച്-1ബി വിസയില്‍ വിശ്വസിക്കുന്നുവെന്നും പലതവണ അത് ഉപയോഗിച്ചിട്ടുണ്ടെന്നും അത് മഹത്തായ പദ്ധതി ആണെന്നും ട്രംപ് പറഞ്ഞു.

യുഎസിലേക്ക് നൈപുണ്യമുള്ള തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ എച്ച്-1ബി വിസകള്‍ അനുവദിക്കണമെന്ന് ടെക്ക് വ്യവസായം വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. 2020-ല്‍ ഒന്നാം ട്രംപ് ഭരണകാലത്ത് ഈ വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കക്കാര്‍ക്ക് പകരമായി കുറഞ്ഞ ശമ്പളമുള്ള വിദേശ തൊഴിലാളികളെ ബിസിനസുകള്‍ രാജ്യത്തിലേക്ക് കൊണ്ടുവരുന്നുവെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം.

മസ്‌കും എച്ച്-1ബി വിസയിലാണ് യുഎസിലെത്തുന്നത്. അദ്ദേഹത്തിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്ല ഈ പദ്ധതി പ്രകാരം തൊഴിലാളികളെ ജോലിക്ക് കൊണ്ടുവന്നിരുന്നു. അതിനാല്‍,  വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനായുള്ള ടെക് വ്യവസായത്തിന്റെ ആവശ്യത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. അമേരിക്ക സ്വാതന്ത്ര്യത്തിന്റേയും അവസരത്തിന്റേയും ഭൂമികയാണെന്ന് അദ്ദേഹം പറയുന്നു.


#Daily
Leave a comment