
ഹമാസ്-ഇസ്രായേൽ ചർച്ച ഇന്നും തുടരും
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20-ഇന പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതയുള്ള കരാറിനെ പറ്റി ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകളുടെ ആദ്യ ദിവസം ശുഭ സൂചനകളോടെ അവസാനിച്ചു. ഈജിപ്തിൽ നടക്കുന്ന ചർച്ച ഇന്നും തുടരും. ചർച്ചകൾ പുനരാരംഭിച്ചത് ഒരു നല്ല സൂചനയോടെയാണെന്ന് ഒന്നിലധികം വൃത്തങ്ങൾ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ചെങ്കടൽ തീരത്തെ റിസോർട്ട് നഗരമായ ഷാം എൽ-ഷെയ്ക്കിൽ നടന്ന കൂടിക്കാഴ്ച "പോസിറ്റീവ്" ആയിരുന്നുവെന്നും നിലവിലെ ചർച്ചകൾ എങ്ങനെ തുടരുമെന്നതിനെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ അൽ ജസീറ അറബിക്കിനോട് പറഞ്ഞു.
ഗാസയിൽ ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുന്നത് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് വെല്ലുവിളി ഉയർത്തുന്നുവെന്ന് ഹമാസ് പ്രതിനിധി സംഘം മധ്യസ്ഥരോട് പറഞ്ഞതായും അവർ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം മധ്യ ദോഹയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലി വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഹമാസ് നേതാക്കളായ ഖലീൽ അൽ-ഹയ്യ, സഹർ ജബാരിൻ എന്നിവർ ഹമാസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
ഈജിപ്ത് സർക്കാരിന് നിയന്ത്രണമുള്ള അൽ-ഖഹേര ന്യൂസ് പ്രകാരം, തടവുകാരുടെ കൈമാറ്റം, വെടിനിർത്തൽ, ഗാസയിലേക്ക് പ്രവേശിക്കുന്ന മാനുഷിക സഹായം എന്നിവ ആദ്യ ദിവസത്തെ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു.
ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതി നടപ്പിലാക്കുന്നതിന് "വേഗം" വർദ്ധിപ്പിക്കുന്നതിനായി പ്രസിഡണ്ട് ട്രംപ് ഇസ്രായേലി തടവുകാരെയും പലസ്തീൻ തടവുകാരെയും എത്രയും വേഗം കൈമാറാൻ ശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
"ബന്ദികളെ മോചിപ്പിക്കാൻ അനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കാൻ ഈ വിഷയം ചർച്ച ചെയ്യുകയാണ്," ലീവിറ്റ് പറഞ്ഞു, "ഇസ്രായേലി ബന്ദികളുടെ പട്ടികയും മോചിപ്പിക്കപ്പെടുന്ന രാഷ്ട്രീയ തടവുകാരും ടീമുകൾ പരിശോധിക്കുന്നുണ്ട്" എന്ന് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ "ഒരു കരാറിലെത്താൻ ഞങ്ങൾക്ക് നല്ല അവസരമുണ്ട്" എന്ന് ട്രംപ് പറഞ്ഞു, അതേസമയം അദ്ദേഹത്തിന് ഇപ്പോഴും ചില "അപായ സൂചനകൾ" ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "എന്നാൽ നമ്മൾ വളരെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഹമാസ് യോജിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു", ട്രംപ് കൂട്ടിച്ചേർത്തു


