TMJ
searchnav-menu
post-thumbnail

TMJ Daily

ഹമാസ് 19 വയസ്സുകാരിയായ ബന്ദിയുടെ വീഡിയോ പുറത്തുവിട്ടു

05 Jan 2025   |   1 min Read
TMJ News Desk

സ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാര്‍ സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ ഖത്തറില്‍ ആരംഭിച്ചതിന് പിന്നാലെ ഹമാസ് 19 വയസ്സുകാരിയായ ഇസ്രായേലി ബന്ദിയുടെ വീഡിയോ പുറത്തുവിട്ടു. ലിറി അല്‍ബാഗിന്റെ വീഡിയോയാണ് ഹമാസ് പുറത്ത് വിട്ടത്. കരാറിലെത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് ലിറി വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.

2023 ഒക്ടോബറില്‍ നടത്തിയ ആക്രമണത്തിനിടയില്‍ ഗാസ അതിര്‍ത്തിയിലുള്ള സൈനിക ക്യാമ്പില്‍ നിന്നുമാണ് ലിറിയേയും മറ്റ് ആറ് വനിത സൈനികരേയും ഹമാസ് പിടികൂടിയത്. വീഡിയോ ദൃശ്യം തങ്ങളുടെ ഹൃദയത്തെ തകര്‍ക്കുന്നുവെന്ന് ലിറിയുടെ മാതാപിതാക്കള്‍ പറഞ്ഞു. സ്വന്തം മക്കള്‍ ബന്ദികളാണ് എന്ന രീതിയില്‍ ചിന്തിച്ച് തീരുമാനമെടുക്കാന്‍ അവര്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. എല്ലാ ബന്ദികളേയും തിരികെ എത്തിക്കാനുള്ള അടിയന്തരാവശ്യത്തിനുള്ള കഠിനവും നിരസിക്കാനാകാത്തതുമായ തെളിവാണ് ലിറി ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടന പറഞ്ഞു.

ഹമാസിന്റെ മനശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണ് ഇത്തരം വീഡിയോകള്‍ എന്ന് മുമ്പ് ഇസ്രായേല്‍ പറഞ്ഞിരുന്നു. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ നടക്കുന്ന വിവരം പുറത്തുവന്നത്. ശനിയാഴ്ച്ച ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 30ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു.

ഗാസ നഗരത്തില്‍ ഏഴ് കുട്ടികള്‍ അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. നഗരവാസികള്‍ നാശനഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 100ല്‍ അധികം ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നും ഹമാസ് ഭീകരരെ ഇല്ലാതാക്കിയെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.


#Daily
Leave a comment