TMJ
searchnav-menu
post-thumbnail

TMJ Daily

ഹരിയാനയിൽ അടിപതറി, ജമ്മു കശ്മീർ പിടിച്ച് ഇന്ത്യ സഖ്യം

08 Oct 2024   |   1 min Read
TMJ News Desk

ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യം ഉറ്റുനോക്കിയ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോൽവിയും വിജയവും പങ്കിട്ട് ബി ജെ പിയും ഇന്ത്യാ സഖ്യവും. ജമ്മുകശ്മീരിൽ വിജയിച്ച ഇന്ത്യാ സഖ്യത്തിന് ഹരിയാനയിൽ ആ നേട്ടം കൊയ്യാനായില്ല. എക്സിറ്റ് പോൾ ഫലങ്ങൾ  ഇരു സംസ്ഥാനങ്ങളിലും ബി ജെ പിയ്ക്കെതിരായിരുന്നുവെങ്കിലും ഫലം പൂ‍‍ർണ്ണമായും അങ്ങനെയായില്ല. 

ഹരിയാനയിൽ അടിപതറിയെങ്കിലും കശ്മീർ ഫലം കോൺഗ്രസിന് ആശ്വാസമാവുകയാണ്. 90ൽ 49 സീറ്റുകൾ നേടിയാണ് ജമ്മുവിൽ ഇന്ത്യ സഖ്യം വിജയം ഉറപ്പിച്ച് സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. 42 സീറ്റുകൾ നാഷണൽ കോൺഫറൻസിനും ആറ് സീറ്റുകൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഒരു സീറ്റ് സിപിഎമ്മിനും ലഭിച്ചു. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിലെ ശക്തമായ പ്രകടനത്തിന് ശേഷം ഒമർ അബ്ദുള്ള ആയിരിക്കും ജമ്മു കശ്മീർ മുഖ്യമന്ത്രിയെന്ന് നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപനം നടത്തിയിരുന്നു.

എക്സിറ്റ് പോൾ ഫലങ്ങളെയും തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിലെ ലീഡിനെയും നിഷ്പ്രഭമാക്കി കൊണ്ട് ഹരിയാനയിൽ ബിജെപി ഭരണം ഉറപ്പിച്ചിരിക്കയാണ്. വോട്ടെണ്ണൽ ആരംഭിച്ച ഘട്ടത്തിൽ ഹരിയാനയിൽ കോൺഗ്രസിനായിരുന്നു മുൻതൂക്കം. ആദ്യഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ  ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ ഹരിയാന ബിജെപിക്ക് അനുകൂലമായി. ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് പറഞ്ഞു. മൂന്ന് ജില്ലകളിൽ നിന്ന് ഇവിഎമ്മിനെതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

കശ്മീരിൽ 10 വർഷത്തിന്  ശേഷം നടന്ന തിരഞ്ഞെടുപ്പാണ് ഇന്ത്യാ സഖ്യത്തിന് അനുകൂലമായി വിധിയെഴുതിയത്.  സംസ്ഥാനത്തെ 90 നിയമസഭ മണ്ഡലങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 2019ൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിന്  ശേഷവും സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിന് ശേഷവുമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. കശ്മീരിൽ മൂന്ന് ഘട്ടങ്ങളിലായി 63.88 ശതമാനം പേർ വോട്ടവകാശം വിനിയോഗിച്ചു.




#Daily
Leave a comment