TMJ
searchnav-menu
post-thumbnail

TMJ Daily

മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ് തിങ്കളാഴ്ച്ച പൊലീസിന് മുന്നില്‍ ഹാജരാകും

22 Feb 2025   |   1 min Read
TMJ News Desk

തവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ബിജെപി നേതാവ് പി സി ജോര്‍ജ് തിങ്കളാഴ്ച പോലീസിന് മുന്നില്‍ ഹാജരാകും. പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്ന് നോട്ടീസ് നല്‍കുന്നതിനായി രണ്ടു തവണ പൊലീസ് പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ എത്തിയിട്ടും പോലീസിന് നോട്ടീസ് കൈമാറാന്‍ സാധിച്ചിരുന്നില്ല. ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പി സി ജോര്‍ജ് പൊലീസിന് അപേക്ഷ നല്‍കി.

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് ഈരാറ്റുപേട്ട പൊലീസ് ജോര്‍ജിനെതിരെ കേസെടുത്തുത്. ഈ കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 30 വര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപിപ്പിക്കപ്പെടുന്ന ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതില്ലെന്ന് കോടതി പറഞ്ഞു.

മുമ്പ് സമാനമായ കേസുകളില്‍ ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം ലഭിച്ചിരുന്നത്. എന്നാല്‍, ഇത് ലംഘിച്ചുവെന്ന് കോടതി വ്യക്തമാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച ജോര്‍ജ്ജിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി പറഞ്ഞു.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം മതവിദ്വേഷ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ബിജെപി നേതാവിനെതിരെ ചുമത്തിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.




#Daily
Leave a comment