TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

അനിശ്ചിതത്വത്തിലായി ഹോളിവുഡ്: എമ്മി പുരസ്‌കാരദാന ചടങ്ങ് മാറ്റിവച്ചു

31 Jul 2023   |   2 min Read
TMJ News Desk

ഹോളിവുഡില്‍ നടീനടന്മാരും എഴുത്തുകാരും ചേര്‍ന്ന് നടത്തുന്ന സമരം ശക്തമാകുന്നു. സമരത്തെ തുടര്‍ന്ന് സെപ്തംബര്‍ 18 ന് നടക്കേണ്ടിയിരുന്ന  75-ാം എമ്മി പുരസ്‌കാരദാന ചടങ്ങ് മാറ്റിവച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാറ്റിവയ്ക്കുന്നത്. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

2001 സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു ഏറ്റവുമൊടുവിലായി എമ്മി പുരസ്‌കാരദാന ചടങ്ങ് മാറ്റിവച്ചത്. റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക (WGA) യും, സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്റ് റേഡിയോ ആര്‍ട്ടിസ്റ്റും (SAG-AFTRA) സംയുക്തമായാണ് ഹോളിവുഡിനെ സ്തംഭിപ്പിച്ചുകൊണ്ട് സമരം നടത്തുന്നത്. നിര്‍മിതബുദ്ധിയുടെ കടന്നുവരവു മൂലമുണ്ടാകുന്ന തൊഴില്‍ ഭീഷണി, പ്രതിഫലത്തിലെ കുറവ് എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. റൈറ്റേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മെയ് മുതല്‍ എഴുത്തുകാര്‍ പണിമുടക്കിലാണ്. സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് സമരം തുടരുന്നത്.

സ്തംഭിച്ച് ഹോളിവുഡ് 

ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഹോളിവുഡിനെ സ്തംഭിപ്പിച്ച് എഴുത്തുകാരും അഭിനേതാക്കളും പണിമുടക്കുന്നത്. പതിനാല് ആഴ്ചകളായി തുടരുന്ന ഹോളിവുഡ് സിനിമ, ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അമേരിക്കന്‍ സിനിമാ വ്യവസായം സ്തംഭിച്ചിരിക്കുന്നത്. 63 വര്‍ഷത്തിനുശേഷം ഹോളിവുഡിനെ പ്രതിസന്ധിയിലാക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്. 1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡാണ് ഏറ്റവുമൊടുവില്‍ സമരം പ്രഖ്യാപിച്ചത്.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീതി ഒഴിവാക്കി മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്ക്കൊപ്പം അഭിനേതാക്കളും സമരത്തിന് ആഹ്വാനം ചെയ്തത്. 

ചിത്രീകരണവും റിലീസിങും അവതാളത്തില്‍

1960 ല്‍ നടന്‍ റൊണാള്‍ഡ് റീഗന്‍ നേതൃത്വം നല്‍കിയ ഹോളിവുഡ് സമരത്തിനുശേഷം ഇംഗ്ലീഷ് സിനിമാലോകം സ്തംഭിക്കുന്നത് ഇപ്പോഴാണ്. ഇതോടെ അമേരിക്കയിലെ ഭൂരിപക്ഷം ചലച്ചിത്ര-ടിവി പരിപാടികളുടെ ഷൂട്ടിങ്ങുകളും നിര്‍മാണത്തിലിരിക്കുന്ന സിനിമകളുടെ ചിത്രീകരണങ്ങളും നിലച്ചു. 

സമരത്തെ തുടര്‍ന്ന് നിരവധി സിനിമകളുടെ ചിത്രീകരണവും റിലീസിംഗുമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്‌പൈഡര്‍മാന്‍: ബിയോണ്ട് ദ സ്‌പൈഡര്‍ വേഴ്‌സ്, ഗോസ്റ്റ് ബസ്‌റ്റേഴ്‌സ്: ആഫ്റ്റര്‍ ലൈഫ് 2, അവതാര്‍, സ്റ്റാര്‍ വാര്‍സ് തുടങ്ങിയവയും തടസ്സപ്പെട്ടു. ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്, തണ്ടര്‍ബോള്‍ട്ട്‌സ്, വണ്ടര്‍ മാന്‍, വെനം 3 എന്നീ ചിത്രങ്ങളും വൈകും. കൂടാതെ നിരവധി ടിവി ഷോ കളും ചിത്രീകരണം എന്നു തുടങ്ങുമെന്നറിയാതെ പ്രതിസന്ധിയിലാണ്. 

കൂടാതെ ദി ടുനൈറ്റ് ഷോ, എബിസിയുടെ അബോട്ട് എലിമെന്ററി, നെറ്റ്ഫ്ളിക്സിന്റെ സ്ട്രേഞ്ചര്‍ തിങ്സ് എന്നിങ്ങനെയുള്ള ജനപ്രിയ പരിപാടികളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പണ്‍ ഹൈമറിന്റെ ലണ്ടനില്‍ നടക്കുന്ന പ്രീമിയര്‍ ഷോയുടെ ചിത്രീകരണം തടസ്സപ്പെട്ടു. മാര്‍വലിന്റെ 'ബ്ലേഡ്', തണ്ടര്‍ബോള്‍ട്ട് തുടങ്ങിയ വന്‍ ചിത്രങ്ങളുടെ റിലീസുകളും വൈകും.

വാള്‍ട്ട് ഡിസ്നി, നെറ്റ്ഫ്ളിക്സ് ഇന്‍ക് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സുമായി പുതിയ തൊഴില്‍ കരാറില്‍ എത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഭിനേതാക്കള്‍ സമരം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പണ്‍ ഹൈമറിന്റെ ലണ്ടനില്‍ നടക്കുന്ന പ്രീമിയര്‍, താരങ്ങളായ കിലിയന്‍ മര്‍ഫി, മറ്റ് ഡാമണ്‍, എമിലി ബ്ലണ്ട് എന്നിവര്‍ ഉപേക്ഷിച്ചിരുന്നു. പ്രമുഖരായ എല്ലാ കമ്പനികളും കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അഭിനയം, പാട്ട്, നൃത്തം, ആക്ഷന്‍, മോഷന്‍ ക്യാപ്ചര്‍ കലാകാരന്മാര്‍ എന്നിവരെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.  

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളായ ടൊറന്റോ, വെനീസ് എന്നിവ മുടങ്ങില്ലെങ്കിലും എമ്മി അവാര്‍ഡിന്റെ തീയതി മാറ്റിയേക്കും. അതേസമയം, സമരം മുന്‍നിര താരങ്ങളുടെ സാമ്പത്തിക കരാറിനെ ബാധിക്കില്ല. സാധാരണ എ-ലിസ്റ്റ് നടന്മാര്‍ക്ക് സ്റ്റുഡിയോകളുമായി വ്യക്തിഗത കരാറാണ്. 

വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി

പണിമുടക്ക് തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവും പ്രഖ്യാപിക്കപ്പെട്ട വന്‍കിട ചിത്രങ്ങളുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോകള്‍ നിലവില്‍ കൊറിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാദേശിക ഭാഷാ കണ്ടന്റുകളാണ് പുതിയതായി ഇറക്കുന്നത്. യുഎസ് വിനോദ വ്യവസായത്തിലെ ഉപഭോക്തൃ ചിലവിന്റെ 90 ശതമാനവും ടിവിക്കും ഡിജിറ്റല്‍ സബ്സ്‌ക്രിപ്ഷനുകള്‍ വഴിയാണ് ലഭിക്കുന്നത് എന്നതുകൊണ്ട് വന്‍ വരുമാന നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും ഈ മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.


#Daily
Leave a comment