
എഡിജിപി അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ നൽകി ആഭ്യന്തര സെക്രട്ടറി
തൃശൂർ പൂരം അലങ്കോലമായതിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന മുൻ ഡിജിപി എസ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. ഇതുമായി ബന്ധപ്പെട്ട് അജിത്ത് കുമാറിനെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഇക്കാര്യത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണ്.
പൂരം അലങ്കോലമായ സാഹചര്യത്തിൽ സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ ഇടപെട്ടില്ല എന്ന് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. മന്ത്രിമാർ വിളിച്ചിട്ട് പോലും ഫോൺ എടുക്കാതിരുന്നത് ഗുരുതര വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവസമയത്ത് ക്രമസമാധാനത്തിന്റെ ചുമതലയായിരുന്നു അജിത് കുമാറിന്. റവന്യൂ മന്ത്രി കെ രാജൻ അജിത് കുമാറിനെതിരെ മൊഴി നൽകിയിരുന്നു.
സംഭവ സമയത്ത് പോലീസ് മേധാവി ആയിരുന്ന എസ് ദർവേഷ് സാഹിബ്, വിരമിക്കുന്നതിന് മുന്നേ ആഭ്യന്തര വകുപ്പിന് അന്വേഷണ റിപ്പോർട്ട് കൈമാറി. ഈ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ശരിവയ്ക്കുകയായിരുന്നു.


