
ജിഎസ്ടി വരുമാനം കുതിച്ചുയരുമെന്ന പ്രതീക്ഷ തെറ്റി: ധനമന്ത്രി
ചരക്കു, സേവന നികുതിയില്‍ (ജിഎസ്ടി) നിന്നുള്ള വരുമാനം കുതിച്ചുയരും എന്ന പ്രതീക്ഷ തെറ്റിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി പിരിവിലെ കുറവ് പരിഹരിക്കാനാണ് ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ചിരുന്നത്. എന്നാല്‍ നികുതി പിരിവിലെ കുറവ് തുടരുന്നുവെന്നും പക്ഷേ ജിഎസ്ടി നഷ്ടപരിഹാരം നിലച്ചുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം നേരിട്ട ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണനയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നടക്കം കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിപ്പണത്തില്‍ നിന്നുള്ള സംസ്ഥാനത്തിനുള്ള വിഹിതം കുറയാന്‍ ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ടായി.
പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.88 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം കുറഞ്ഞ് പതിനഞ്ചാം ധനകമ്മീഷന്റെ കാലത്ത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 1.92 ശതമാനത്തിലെത്തി.
കേന്ദ്ര ധനകമ്മീഷന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന ഗ്രാന്റിന്റെ കാര്യത്തിലും കേരളത്തിന്റെ ഓഹരി തുടര്‍ച്ചയായി കുറയുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് എല്ലാവരും അംഗീകരിച്ചു. പക്ഷേ വിഹിതം വെട്ടിക്കുറച്ചുവെന്ന് മന്ത്രി പറഞ്ഞു.
പന്ത്രണ്ടാം ധനകമ്മീഷന്റെ കാലത്ത് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 4.54 ശതമാനമായിരുന്നു. പതിനഞ്ചാം കമ്മീഷനായപ്പോള്‍ അത് 2.68 ശതമാനമായി കുറഞ്ഞു.
കേന്ദ്രത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചത് കടുത്തതായിയെന്ന് കേന്ദ്ര ധനകമ്മീഷന് ബോധ്യമായിരുന്നു. അതിനാലാണ് ആദ്യ വര്‍ഷങ്ങള്‍ കേരളത്തിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് അനുവദിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അതും ഇല്ലാതായിയെന്നും മന്ത്രി പറഞ്ഞു.