
ബ്രാൻഡഡ് മരുന്നുകൾക്ക് 100 ശതമാനം തീരുവ: ട്രംപ്
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പേറ്റന്റുള്ള ബ്രാൻഡഡ് മരുന്നുകൾക്കുള്ള ഇറക്കുമതി തീരുവ അടുത്തയാഴ്ച മുതൽ 100 ശതമാനമാക്കുമെന്ന പ്രഖ്യാപനത്തോടെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യാപാര യുദ്ധത്തിന് പുതിയൊരു അരങ്ങ് ഒരുക്കി. ഇറക്കുമതി ചെയ്യുന്ന ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ വ്യവസായത്തെയും, ദേശീയ സുരക്ഷയെയും സംരക്ഷിക്കുന്നതിനാണ് ഈ നടപടികൾ എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡണ്ടിന്റെ തീരുമാനം ലോകമെമ്പാടുമുള്ള ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലുള്ള താരിഫുകളുടെ കൂടെ പുതിയ ലെവികൾ കൂടി ചേർക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ജപ്പാൻ, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവയുമായി അമേരിക്ക അടുത്തിടെയുണ്ടാക്കിയ വ്യാപാര കരാറുകളിൽ ഫാർമസ്യൂട്ടിക്കൽസ് പോലുള്ള പ്രത്യേക ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് പരിമിതപ്പെടുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്നു.
തീരുവ ഒഴിവാക്കാൻ ഫാർമാ കമ്പനികൾക്ക് അമേരിക്കയിൽ നിർമ്മാണ പ്ലാന്റുകൾ ഉണ്ടായിരിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നു. "കമ്പനികൾ അമേരിക്കയിൽ പ്ലാന്റുകൾ നിർമ്മിക്കുന്നില്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് ഞാൻ 100% ഇറക്കുമതി നികുതി ചുമത്തുന്നു," ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
ട്രംപിന്റെ തീരുമാനം പ്രത്യക്ഷത്തിൽ മരുന്നുകളെയാണ് ലക്ഷ്യമിടുന്നതെങ്കിലും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഔഷധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ഇത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അമേരിക്കയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ മൂന്നിലൊന്നിൽ കൂടുതൽ ഇന്ത്യ കയറ്റുമതി ചെയ്യുന്നു, എന്നാൽ ഇവയിൽ ഭൂരിഭാഗവും ജനറിക് മരുന്നുകളാണ് - പേറ്റന്റിന് കീഴിലല്ലാത്ത, ബ്രാൻഡഡ് പതിപ്പുകളേക്കാൾ വിലകുറഞ്ഞതുമായ മരുന്നുകളാണ് അവ. ട്രംപിന്റെ 100% താരിഫ് ബ്രാൻഡഡ് മരുന്നുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഇന്ത്യൻ ജനറിക് കയറ്റുമതിക്ക് തൽക്കാലം ഭീഷണി ഇല്ല.
എന്നിരുന്നാലും, ഇപ്പോഴത്തെ തീരുമാനം വിപണി വികാരത്തെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ ഔഷധ കയറ്റുമതിയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ജനറിക് മരുന്നുകളെ ഭാവിയിൽ ലക്ഷ്യം വച്ചേക്കുമോ എന്ന് കമ്പനികളും നിക്ഷേപകരും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും വിദഗ്ധർ പറയുന്നു.
പുതിയ പ്രഖ്യാപനത്തോട് ഫാർമസ്യൂട്ടിക്കൽ ഓഹരികൾ രൂക്ഷമായി പ്രതികരിച്ചു. നിഫ്റ്റി ഫാർമ സൂചിക ഏകദേശം 2 ശതമാനം വെള്ളിയാഴ്ച ഇടിഞ്ഞു. സൺ ഫാർമ, സിപ്ല, ഡോ. റെഡ്ഡീസ് തുടങ്ങിയ പ്രധാന ഓഹരികൾ രാവിലെ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു.


