
ഭീതി വിതച്ച് ഹെലൻ കൊടുങ്കാറ്റ്, തെക്കുകിഴക്കൻ അമേരിക്കയിൽ വ്യാപക നഷ്ടം, 90ലേറെ മരണം
തെക്കുകിഴക്കൻ അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും വ്യാപക നാശനഷ്ടം. യുഎസിലെ നോർത്ത് കരോലിന, സൗത്ത് കരോലിന, ജോർജിയ, ഫ്ളോറിഡ, ടെന്നസ്സി, വിർജീനിയ തുടങ്ങിയ സ്ഥലങ്ങളിൽ വീശിയടിച്ച ഹെലൻ കൊടുങ്കാറ്റ് വിതച്ച നാശനഷ്ടത്തിൽ 90ലധികം ആളുകൾ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. കണ്ടെടുത്തത്തിന് പുറമെ കൂടുതൽ മൃതശരീരങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയേക്കാമെന്ന് അധികൃതർ ആശങ്കപ്പെടുന്നു.
കൊടുങ്കാറ്റുമൂലം വൈദ്യുതബന്ധം തകരാറിലാവുകയും നിരവധി റോഡുകളും പാലങ്ങളും തകരുകയും ചെയ്തു. ഫ്ളോറിഡ മുതൽ വിർജീനിയ വരെയുള്ള പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കമുണ്ടായത്. നോർത്ത് കരോലിനയിലെ മിക്ക മരണങ്ങളും നടന്നിട്ടുള്ളത് ബൺകോംബെ കൗണ്ടിയിലാണ്. അടിയന്തിരമായി കുടിവെള്ളത്തിനും ഭക്ഷണത്തിനും സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കൗണ്ടി മാനേജർ ആവ്രിൽ പിൻഡർ ആവശ്യപ്പെട്ടു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഹെലൻ കൊടുങ്കാറ്റ് വിതച്ചതെന്ന് ഗവർണർ റോയ് കൂപ്പർ CNNനോട് പറഞ്ഞു. യുഎസിലെ 19 സ്റ്റേറ്റുകളിൽനിന്നുള്ള രക്ഷാസംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്കായി നോർത്ത് കരോലിനയിൽ എത്തിച്ചേർന്നിട്ടുള്ളത്. തകർന്ന റോഡുകൾ നന്നാക്കിയെടുക്കാൻ മാസങ്ങളെടുക്കുമെന്നും റോയ് കൂപ്പർ പറഞ്ഞു.
തെക്കൻ യുഎസിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും, ഇന്ധനങ്ങൾക്കായുള്ള വലിയ നിരയും ആളുകളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഫോൺ സേവനങ്ങൾ പോലും തകരാറിലാവുന്ന സ്ഥിതിയാണ് പലയിടത്തും ഉണ്ടായിരിക്കുന്നത്.
2.7 മില്യൺ ഉപഭോക്താക്കൾക്ക് ഞായറാഴ്ച വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് യുഎസ് ഊർജമന്ത്രാലയം അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയെ അപേക്ഷിച്ച് ഇത് 40 ശതമാനത്തോളം അധികമാണെന്നും അവർ പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡൻ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രക്ഷാപ്രവർത്തനങ്ങളെ ബാധിക്കാതിരിക്കുവാൻ, ഒരാഴ്ചയ്ക്ക് ശേഷം സന്ദർശനം നടത്താനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അദ്ദേഹത്തിന്റെ ക്യാമ്പ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് ഹെലൻ കൊടുങ്കാറ്റ് ഫ്ളോറിഡ തീരത്ത് ആഞ്ഞടിച്ചത്. ദിവസങ്ങളോളം നീണ്ട മഴയ്ക്കും നിരവധി വീടുകളുടെയും കെട്ടിടങ്ങളുടെയും തകർച്ചയ്ക്കും കൊടുങ്കാറ്റ് കാരണമായി. 15 ബില്യൺ ഡോളറിനും 100 ബില്യൺ ഡോളറിനുമിടയ്ക്കുള്ള നാശനഷ്ടങ്ങളാണ് കൊടുങ്കാറ്റ് മൂലം സംഭവിച്ചിരിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. ജലവിതരണത്തിനും, ആശയവിനിമയത്തിനും, നിർണായകമായ ഗതാഗത പാതകൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ സർക്കാർ അധികൃതർ പിന്നീട് വിലയിരുത്തും.