TMJ
searchnav-menu
post-thumbnail

TMJ Daily

നാറ്റോ അംഗത്വം നല്‍കിയാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാം: സെലന്‍സ്‌കി

24 Feb 2025   |   2 min Read
TMJ News Desk

യുക്രെയ്‌നിന് നാറ്റോയില്‍ അംഗത്വം നല്‍കിയാല്‍ സമാധാനം കൈവരിക്കാന്‍ വേണ്ടി താന്‍ പ്രസിഡന്റ് പദവി ഒഴിയാമെന്ന് പ്രസിഡന്റ് സെലന്‍സ്‌കി. റഷ്യ യുക്രെയ്ന്‍ ആക്രമണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം തികയുമ്പോഴാണ് സെലന്‍സ്‌കിയുടെ വാഗ്ദാനം.

'സമാധാനം കൈവരിക്കാന്‍ ഞാന്‍ ഒഴിയേണ്ടതുണ്ടെങ്കില്‍- ഞാന്‍ തയ്യാറാണ്,' സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍ പകരം നാറ്റോ അംഗത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്‌നില്‍ കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് പദവിയില്‍ തുടരുന്നുവെന്ന് റഷ്യയും യുഎസും പതിവായി ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടത്താതെ അധികാരത്തില്‍ തുടരുന്ന ഏകാധിപതിയെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് സെലന്‍സ്‌കിയെ വിളിച്ചിരുന്നു.

തനിക്ക് വിഷമമില്ല, എന്നാലത് ഒരു ഏകാധിപതിക്ക് ഉണ്ടാകാമെന്ന് സെലന്‍സ്‌കി പറഞ്ഞു. 2019 മേയ് മാസത്തിലാണ് സെലന്‍സ്‌കി യുക്രെയ്ന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

താനിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുക്രെയ്‌നിന്റെ സുരക്ഷയിലാണെന്നും സെലന്‍സ്‌കി പറഞ്ഞു. താന്‍ ദശാബ്ദങ്ങളോളം അധികാരത്തില്‍ തുടരാന്‍ പോകുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.

2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നില്‍ പൂര്‍ണ തോതില്‍ ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. ഇത് കാരണം യുക്രെയ്‌നിലെ നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.

യുദ്ധത്തിനുശേഷം യുക്രെയ്‌നിനുള്ള സുരക്ഷയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യൂറോപ്യന്‍ നേതാക്കളുമായി ഇന്ന് സെലന്‍സ്‌കി ചര്‍ച്ച നടത്തുന്നുണ്ട്. റഷ്യയുമായുള്ള യുദ്ധം അവസാനിച്ചശേഷം യുഎസില്‍ നിന്നും സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പില്ല.

യുക്രെയ്‌നിനെ നാറ്റോയില്‍ അംഗമാക്കുന്നത് ചര്‍ച്ചാ വിഷയമാണെന്നും എന്നാല്‍ അന്തിമ തീരുമാനം എന്താകുമെന്ന് ഉറപ്പില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. യൂറോപ്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വഴിത്തിരിവാകുമെന്ന് അദ്ദേഹം പറഞ്ഞു.

യുഎസില്‍ നിന്നും യുദ്ധ സമയത്ത് ലഭിച്ചത് സഹായം ആണെന്നും വായ്പയായിരുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. ബൈഡന്‍ ഭരണകൂടം നല്‍കിയ ധനസഹായത്തിന് പകരം യുക്രെയ്‌നിലെ ധാതു സമ്പത്തിന്റെ വിഹിതം നല്‍കണമെന്നാണ് ട്രംപിന്റെ നിലപാട്.

വരും തലമുറകള്‍ കടംവീട്ടേണ്ടി വരുന്ന സുരക്ഷാ കരാറില്‍ ഏര്‍പ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ധാതു വിഭവം പങ്കുവയ്ക്കുന്നതുമായുള്ള കരാറിന്റെ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

ധാതു വിഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് യുഎസ് ആദ്യം ഉറപ്പാക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.

റഷ്യ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രസ്താവന വന്നത്. 267 റഷ്യന്‍ ഡ്രോണുകളാണ് ഇന്നലത്തെ ആക്രമണത്തില്‍ പങ്കെടുത്തത്. 13 മേഖലകള്‍ ആക്രമണത്തിന് ഇരയായി. ഇതില്‍ 138 എണ്ണത്തെ വെടിവച്ചിട്ടുവെന്ന് യുക്രെയ്‌നിന്റെ വ്യോമസേന പറഞ്ഞു.


#Daily
Leave a comment