
ട്രംപ് വിജയിച്ചാൽ ആരോഗ്യപരിരക്ഷ സംവിധാനങ്ങൾ പിൻവലിക്കുമെന്ന് ഹാരിസ്
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഡൊണാൾഡ് ട്രംപ് ആരോഗ്യ പരിരക്ഷ സംവിധാനങ്ങൾ പിൻവലിക്കുമെന്ന് കമല ഹാരിസ്. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ ട്രംപിന്റെ അഭിപ്രായങ്ങൾ സ്ത്രീകൾക്ക് അപമാനകരമാണെന്നും ഹാരിസ് ആരോപിച്ചു.
നവംബർ അഞ്ചിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് കമല ഹാരിസ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഒബാമകെയർ എന്നറിയപ്പെടുന്ന അഫോഡബിൾ കെയർ നിയമം പിൻവലിക്കാൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിച്ചിരുന്ന കാര്യവും കമല ഹാരിസ് വോട്ടർമാരെ ഓർമ്മിപ്പിച്ചു.
"ഇത് നടപ്പിലാക്കുന്നതിനെപ്പറ്റി ഞാൻ ഇത് വരെ എവിടെയും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല അത്തരമൊരു കാര്യത്തെപ്പറ്റി ഇത് വരെ ആലോചിച്ചിട്ട് കൂടിയില്ലെന്ന്" കമലാ ഹാരിസിന് മറുപടിയായി സോഷ്യൽ പ്ലാറ്റ്ഫോമായ ട്രൂത്തിൽ ട്രംപ് പറഞ്ഞു.
ലാസ് വെഗാസിൽ നടന്ന റാലിയിൽ പോപ്പ് സൂപ്പർ സ്റ്റാർ ജെന്നിഫർ ലോപ്പസ് കമല ഹാരിസിന് പിന്തുണ നൽകിയിരുന്നു നമ്മുടെ സ്വാതന്ത്ര്യത്തിനും കുടിയേറ്റക്കാരുടെയും കുടിയേറ്റക്കുടുംബങ്ങളുടെയും അമേരിക്കൻ സ്വപ്നങ്ങളെ പിൻതുടരാനുള്ള സ്വാതന്ത്രത്തിനായി കമല പോരാടുമെന്ന് ജെന്നിഫർ ലോപ്പസ് പറഞ്ഞു. പ്യൂർട്ടോ റിക്കോ ദ്വീപിനെ ഒഴുകുന്ന മാലിന്യങ്ങളുടെ ദ്വീപ് എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ അനുയായിയുടെ പ്രഭാഷണത്തെയും ജെന്നിഫർ ലോപ്പസ് അപലപിച്ചു.
സ്ത്രീകളുടെ സംരക്ഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്രംപിനെതിരെയുള്ള എതിർപ്പ് കമല പ്രചാരണത്തിൽ വ്യക്തമാക്കിയിരുന്നു. ദേശീയ ഗർഭച്ഛിദ്ര നിരോധനം, ജനന നിയന്ത്രണത്തിനുള്ള പരിധിയേർപ്പെടുത്തൽ, ഐവിഎഫ് ചികിത്സയിലെ നിയന്ത്രണം, സ്ത്രീകളുടെ ഗർഭധാരണം നിരീക്ഷിക്കാൻ സർക്കാരുകളെ ഏർപ്പെടുത്തൽ എന്നിവ കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങൾ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് കമല നെവാഡയിൽ പറഞ്ഞു.