
അനധികൃത കുടിയേറ്റം: ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചാർട്ടർ വിമാനത്തിൽ തിരിച്ചയച്ചതായി യുഎസ്. കുടിയേറ്റവും മനുഷ്യകടത്തും തടയുന്നതിന് ആഭ്യന്തര സുരക്ഷ വകുപ്പിന്റെയും ഇന്ത്യൻ സർക്കാരിന്റെയും സഹരണത്തോടെയാണ് നടപടി.
2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുൾപ്പെടെ 145 രാജ്യങ്ങളിൽ നിന്നുമുള്ള 1,60,000 അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്നും ഇതിനായി 495 അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നടത്തിയെന്നും യുഎസ് ആഭ്യന്തര വകുപ്പ് പറയുന്നു. 2024ൽ അതിർത്തി സുരക്ഷ നിയമങ്ങൾ യുഎസ് ശക്തമാക്കിയതോടെ തെക്കു പടിഞ്ഞാറൻ അതിർത്തിയിലുള്ള കുടിയേറ്റം 55 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 1,86,000 ഇന്ത്യക്കാർ യുഎസിലേക്ക് കുടിയേറാൻ ശ്രമിച്ചിട്ടുള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ഒക്ടോബറിനും 2024 സെപ്തംബറിനുമിടയിൽ മാത്രം 90,415 ഇന്ത്യക്കാർ നിയമവിരുദ്ധമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ചതായി യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പട്രോൾ പറയുന്നു. അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കൂടുതൽ കുടിയേറ്റം നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.
കൃത്യമായ രേഖകളില്ലാതെ യുഎസിൽ തുടരുന്ന എല്ലാ ഇന്ത്യൻ പൗരരെയും തിരിച്ചയക്കുമെന്ന് ആഭ്യന്തര സുരക്ഷ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി എഗനാഗെല്ലോ മുന്നറിയിപ്പ് നൽകി. മനുഷ്യകടത്ത് തടയുന്നതിന് കൂടിയാണ് ഈ നടപടിയെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് നമ്മുടെ രാജ്യത്തിൻ്റെ നിയമങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്നും ക്രിസ്റ്റി എഗനാഗെല്ലോ കൂട്ടിച്ചേർക്കുന്നു. ഇന്ത്യയെ കൂടാതെ കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, സെനഗൽ, ചൈന, ഉസ്ബെകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും യുഎസ് തിരിച്ചയച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.