
ആന്ധ്രയിൽ മൂന്ന് സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
ആന്ധ്രപ്രദേശ് സർക്കാർ മൂന്ന് സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അഭിനേത്രി നൽകിയ ലൈംഗികാതിക്രമ കേസ് പിൻവലിക്കുന്നതിനായി അവരെ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് നടപടി. അധികാര ദുർവിനിയോഗം, കൃത്യവിലോപം എന്നിവയുടെ പേരിൽ മൂന്ന് സീനിയർ ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ ഒരേ സമയം അച്ചടക്ക നടപടി സ്വീകരിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്ന് കരുതപ്പെടുന്നു.
പിഎസ്ആർ ആഞ്ജനേയലു, കാന്തി റാണ ടാറ്റ, വിശാൽ ഗുണ്ണി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ആഞ്ജനേയലു മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയും, ടാറ്റ എൻടിആർ ജില്ല പോലീസ് മേധാവിയും, ഗുണ്ണി എൻടിആർ ജില്ല റൂറൽ ഡിസിപിയുമായിരിന്നു. മുൻ എസിപി ഹനുമന്ത റാവു, സർക്കിൾ ഇൻസ്‌പെക്ടർ സത്യനാരായണ എന്നിവരെ ഈ കേസ്സിൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് നടി രേഖാമൂലം പരാതി നൽകിയത്. ബിസിനസ് കാരനും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ കുക്കാല വിദ്യസാഗറും മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തി തന്നെ അറസ്റ്റു ചെയ്തു 42 ദിവസം തടവിലാക്കി എന്നാണ് പരാതി. വൃദ്ധരായ മാതാപിതാക്കളോടൊപ്പം ഫെബ്രുവരി 2 നാണ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്.
മുംബെയിലെ ഒരു വ്യക്തിക്കെതിരെ ഫയൽ ചെയ്ത ലൈംഗികാതിക്രമ കേസ്സ് പിൻവലിപ്പിക്കാനാണ് തന്നെ കുടുക്കിയെന്നാണ് നടിയുടെ പരാതി. വിദ്യാസാഗർ ഇതിനായി വ്യാജരേഖകൾ ചമച്ചുവെന്നും അവർ ആരോപിക്കുന്നു.