TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട്ടില്‍ കടുവകള്‍ ചത്ത സംഭവം; പ്രത്യേക സംഘം അന്വേഷിക്കും

06 Feb 2025   |   1 min Read
TMJ News Desk

യനാട്ടില്‍ രണ്ടിടങ്ങളിലായി മൂന്ന് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം വനംവകുപ്പിന്റെ പ്രത്യേക സംഘം അന്വേഷിക്കും. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലും വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍ താത്തൂര്‍ സെക്ഷന്‍ പരിധിയിലെ ബത്തേരി മയ്യക്കൊല്ലി വനത്തിലുമാണ് കടുവകളെ ചത്തനിലയില്‍ കണ്ടെത്തിയത്.

മയ്യക്കൊല്ലിയില്‍ രണ്ട് കടുവകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. കുന്നമ്പറ്റയിലെ പോഡാര്‍ പ്ലാന്റേഷനില്‍ കണ്ടെത്തിയത് ഒരു കടുവക്കുഞ്ഞിന്റെ മൃതദേഹം ആണ്. മൂന്നാഴ്ച്ചയോളം ഇതിന് പഴക്കമുണ്ട്.

നോര്‍ത്തേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ എസ് ദീപയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘമാണ് സംഭവങ്ങള്‍ അന്വേഷിക്കുക. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനായ വരുണ്‍ ഡാലിയ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്‍, കോഴിക്കോട് വര്‍ക്കിങ് പ്ലാന്‍ ഡിഎഫ്ഒ ധനേഷ്, പാലക്കാട് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ജയപ്രകാശ്, വയനാട് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിറനറി ഓഫീസര്‍ ഡോ അജീഷ്, വെറ്ററിനറി സയന്‍സ് കോളേജിലെ റേഡിയോളജി വകുപ്പിലെ ഡോ പി ഡി ദിനേഷ് എന്നിവരാണ് സംഘത്തിലുള്ളത്.

ചുണ്ടേല്‍ ആനപ്പാറ ഭാഗത്ത് ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയിരുന്ന കടുവാ കുടുംബത്തിലെ രണ്ട് വയസ്സുള്ള കടുവയാണ് ചത്തനിലയില്‍ കണ്ടെത്തിയ കുഞ്ഞെന്ന് കരുതുന്നു. ഈ കടുവകളെ പിടിക്കാന്‍ വനം വകുപ്പ് കെണിയൊരുക്കുന്നതിന് ഇടയിലാണ് ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

അമ്മക്കടുവയും രണ്ട് പെണ്‍കടുവകുഞ്ഞുങ്ങളും ഒരു ആണ്‍കടുവ കുഞ്ഞുമാണ് ഇവിടെ ഉണ്ടായിരുന്നത്. മൃതദേഹം അഴുകിയതിനാല്‍ ചത്തത് ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കുറിച്യാട് കണ്ടെത്തിയ കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതാകാമെന്നാണ് കരുതുന്നത്.

സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും ഇതിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.





#Daily
Leave a comment