
ഇന്ത്യയും, ചൈനയും ഒരുമിച്ച് നിൽക്കണം- ഷി ജിൻപിങ്
ഇന്ത്യയും ചൈനയും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമാണെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇന്ത്യൻ ആനയും ചൈനീസ് വ്യാളിയും ഒരുമിച്ച് ചേരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- ചൈന ഉഭയകക്ഷി ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി.
ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഏഴ് വർഷത്തിന് ശേഷം മോഡി ചൈനയിൽ എത്തിയത്. ഇന്ത്യ- ചൈന അതിർത്തി തർക്കം പരിഹരിക്കാനുള്ള സംഭാഷണം നടന്നു. ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും കസാനിലെ ധാരണ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചുവെന്നും മോഡി വ്യക്തമാക്കി.
തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ പങ്കെടുക്കും. യുഎസിന്റെ തീരുവ ഭീഷണിക്കിടെയാണ് ഇന്ത്യ–ചൈന–റഷ്യ കൂടിക്കാഴ്ച. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിൽ പുടിനുമായുള്ള കൂടിക്കാഴ്ച നിർണായകമാണ്.


