TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ-പാക് സംഘര്‍ഷം: വെടിനിര്‍ത്താന്‍ തീരുമാനം; വെടിവയ്പ്പ് തുടര്‍ന്ന് പാകിസ്താന്‍

11 May 2025   |   1 min Read
TMJ News Desk

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ കനത്ത സംഘര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്താന്‍ തീരുമാനിച്ചുവെങ്കിലും അതിര്‍ത്തിയിലുടനീളം വെടിവയ്പ്പ് തുടര്‍ന്ന് പാക് സൈന്യം. ഇരുരാജ്യങ്ങളുടേയും രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളെ അംഗീകരിക്കാത്ത രീതി പതിവുപോലെ പാക് സൈന്യം പിന്തുടര്‍ന്നത് കാരണം ഇന്ത്യയും ശക്തമായ തിരിച്ചടി നല്‍കി.

ഇന്ന് രാവിലെ അമൃത്സറില്‍ അപായ സൈറണ്‍ മുഴങ്ങിയിരുന്നു. എന്നാല്‍, നിലവില്‍ സാഹചര്യം സമാധാനപരമാണെന്ന് അമൃത്സര്‍ എയര്‍പോര്‍ട് എസിപി യദ്വിന്ദര്‍ സിങ് പറഞ്ഞു.

സൈനിക നടപടിയും വെടിവയ്പ്പും അവസാനിപ്പിക്കാന്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ധാരണയിലെത്തിയെന്ന് ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചു. എന്നാല്‍ അതിന് മുമ്പ് തന്നെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. പിന്നീട് ഇക്കാര്യം ഇന്ത്യയും പാകിസ്താനും സ്ഥിരീകരിക്കുകയായിരുന്നു. യുഎസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതിനായി സന്ദര്‍ശനം നടത്തുന്ന വേളയില്‍ ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നതിനെ തുടര്‍ന്നാണ് ഇന്ത്യ പാകിസ്താനെതിരെ വിവിധ നയതന്ത്ര നടപടികള്‍ സ്വീകരിച്ചശേഷം പാകിസ്താനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിച്ചത്. ഈ ആക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പാക്കിസ്താനും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ഇരുരാജ്യങ്ങളും തമ്മിലെ പൂര്‍ണതോതിലെ സൈനിക നടപടിയായി സംഘര്‍ഷം പരിണമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇന്നലെ വൈകുന്നേരം വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നതിനശേഷവും പാക് സൈന്യം ജമ്മു അതിര്‍ത്തിയിലെ വിവിധ സ്ഥലങ്ങളില്‍ വെടിയുതിര്‍ത്തു. രാത്രി 7.30 വരെ കനടത്ത വെടിവയ്പ്പ് ഉണ്ടായെന്നും ഇന്ത്യ തക്കതായ തിരിച്ചടി നല്‍കിയെന്നും അതിര്‍ത്തി രക്ഷാ സേന പറഞ്ഞു. രാത്രി 11 മണിയോടെ വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താസമ്മേളനം നടത്തി പാകിസ്താനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഭാവിയില്‍ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കി. അതേസമയം, വെടിനിര്‍ത്തല്‍ ധാരണയോട് പ്രതിജ്ഞാബദ്ധതപുലര്‍ത്തുമെന്ന് പാകിസ്താന്‍ പറഞ്ഞു.


#Daily
Leave a comment