
ചൈനക്കാർക്ക് വിസ നൽകുന്നത് പുനരാരംഭിച്ച് ഇന്ത്യ
അഞ്ച് വർഷത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിച്ച് ഇന്ത്യ. നാളെ മുതൽ വിസ നൽകാനുള്ള നടപടികൾ ആരംഭിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെ അറിയിച്ചു. ഇന്ത്യ- ചൈന തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം. 2020ൽ ഗാൽവാനിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ചൈനീസ് പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചത്.
ഇരു രാജ്യങ്ങൾ തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഈ വർഷം ആരംഭത്തിൽ തന്നെ ധാരണയിൽ എത്തിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അഞ്ച് വർഷത്തിനിടെ ഈ മാസം ആദ്യം ചൈന സന്ദർശിച്ചിരുന്നു.
2020ലെ ഏറ്റുമുട്ടലിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. അതിനിടയിൽ ഇന്ത്യ, ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, ചൈനീസ് ആപ്പുകൾ നിരോധിക്കുകയും യാത്രാ റൂട്ടുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. പാകിസ്താന് ചൈന നൽകുന്ന പിന്തുണ ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.


