
ഇന്ത്യ-അമേരിക്ക വാണിജ്യ കരാർ ഉടൻ
ഇന്ത്യയും അമേരിക്കയുമായുള്ള വാണിജ്യ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മിക്കവാറും ഈയാഴ്ച്ച തന്നെ, ഒരുപക്ഷേ ജൂലൈ 8ന് മുമ്പ്, കരാർ പ്രാബല്യത്തിൽ വരുന്നതിനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.
2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വൈറ്റ് ഹൗസ് സന്ദർശന വേളയിൽ ആരംഭിച്ച ചർച്ചകളെ തുടർന്നാണ് കരാർ. ഉൽപ്പാദനം, സേവനങ്ങൾ, ഓട്ടോമൊബൈൽസ്, ഐടി എന്നിവ കരാറിൽ ഉൾപ്പെടാൻ സാധ്യതയുള്ള പ്രധാന മേഖലകളാണ്. കാർഷിക-പാലുൽപ്പന്നങ്ങൾ സംബന്ധിച്ച ഭിന്നതകൾ ഇപ്പോഴും 'ചുവപ്പു കള്ളികളിൽ' തുടരുന്നതായി ഇന്ത്യയുടെ ധനമന്ത്രി നിർമ്മല സീതാരാമൻ സൂചിപ്പിച്ചു.
ട്രംപ് ഏർപ്പെടുത്തിയ തീരുവ നടപ്പിൽ വരുത്തുന്നതിന് നൽകിയ 90 ദിവസത്തെ താൽക്കാലിക വിരാമം ജൂലൈ 9ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വാണിജ്യ ഉടമ്പടി അടിയന്തിരമായി ഒപ്പുവയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. തീരുവ നടപ്പിലാക്കുന്നതിന് ഏർപ്പെടുത്തിയ 90 ദിവസത്തെ കാലാവധി നീട്ടാൻ പദ്ധതിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
അരി, പഴങ്ങൾ, തിന, ഗോതമ്പ് എന്നിവയുടെ കാര്യത്തിലുള്ള സംരക്ഷണം ഇന്ത്യ തുടരുമെന്ന് വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. ടെസ്‌ല പോലുള്ള ചില അമേരിക്കൻ ഓട്ടോമൊബൈലുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് അഗർവാൾ പറഞ്ഞു. അതുപോലെ, ഇന്ത്യൻ ഓട്ടോ ഘടകങ്ങൾക്ക് യുഎസ് വിപണിയിൽ താരിഫ് ഇളവ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി കരാറുകളില്ലെങ്കിൽ ഇറക്കുമതി നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞു.
“ഒരു രാജ്യം നമ്മളോട് എങ്ങനെ പെരുമാറുന്നുവെന്ന് ഞങ്ങൾ പരിശോധിക്കും - അവ നല്ലതാണോ, അത്ര നല്ലതല്ലേ, ഞങ്ങൾക്ക് താൽപ്പര്യമില്ലാത്ത ചില രാജ്യങ്ങൾ എന്നിവക്ക് ഒരു വലിയ സംഖ്യ ഏർപ്പെടുത്തും,” വെള്ളിയാഴ്ച ടേപ്പ് ചെയ്ത് ഞായറാഴ്ച സംപ്രേഷണം ചെയ്ത ഒരു വിശാലമായ അഭിമുഖത്തിനിടെ ട്രംപ് ഫോക്സ് ന്യൂസ് ചാനലിന്റെ “സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സ്”നോട് പറഞ്ഞു.
ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിനുള്ള ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം അമേരിക്കയിലുണ്ട്. അഗർവാളാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്.


