
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തും: ഡൊണാൾഡ് ട്രംപ്
റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്ക് ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല, റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം (മോഡി) ഇന്ന് എനിക്ക് ഉറപ്പ് നൽകി," വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം നടത്തുന്നത് റഷ്യയാണ്. സെപ്റ്റംബറിൽ മാത്രം, ദിവസേന 1.62 മില്യൺ ബാരൽ എണ്ണയാണ് റഷ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ളത്. മാസങ്ങളോളം അമേരിക്കൻ സമ്മർദത്തെ മറികടന്ന് റഷ്യയുമായി സഹകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത് റഷ്യയിൽ നിന്നും താരതമ്യേന കുറഞ്ഞ വിലയിൽ എണ്ണ ലഭ്യമായതാണ്. എന്നാൽ ട്രംപ് അവകാശപ്പെടുന്നതുപോലെ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുകയും കൂടിയ വിലയ്ക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌താൽ ഇന്ത്യയുടെ ആഭ്യന്തര വിപണിയിലും കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടുന്നതാണ്.


