
സുരക്ഷാ കാരണങ്ങളാൽ കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കി
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ടൊറൊന്റോയിലെ കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കി. ഇന്ത്യന്‍ ഹൈകമ്മിഷന്‍, വാങ്കൂവര്‍, ടൊറന്റോ കോണ്‍സുലേറ്റുകള്‍ സംഘടിപ്പിക്കുന്ന കോണ്‍സുലര്‍ ക്യാമ്പുകളാണ് റദ്ദാക്കിയത്. വിദേശ കാര്യമന്ത്രി എസ് ജയശറങ്കറാണ് ഇക്കാര്യം അറിയിച്ചത്. കാനഡയിലെ ബ്രാംപ്റ്റണില്‍ ഹിന്ദു ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഈ നടപടി.
ഇന്ത്യൻ പൗരന്മാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അടക്കം സേവനങ്ങൾ നൽകുന്നതിനാണ് കോൺസുലാർ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്. കമ്മ്യൂണിറ്റി ക്യാമ്പ് സംഘാടകർക്ക് സുരക്ഷ ഒരുക്കാൻ സുരക്ഷ ഏജൻസികൾക്ക് കഴിയില്ലെന്ന് അറിയിച്ചതിനാൽ കോൺസുലേറ്റ് നിശ്ചയിച്ചിട്ടുള്ള കോൺസുലർ ക്യാമ്പുകൾ റദ്ദാക്കാൻ തീരുമാനിച്ചതായി ടൊറന്റോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചു.
നവംബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യയിലെ പെൻഷനുകളും മറ്റ് പ്രവർത്തനങ്ങളും തുടരുന്നതിന് നിരവധി രേഖകൾ ആവശ്യമാണ്. അതിനാൽ ഈ കോൺസുലർ ക്യാമ്പ് ഇന്ത്യൻ പൗരൻമാർക്കും ഇന്ത്യൻ വംശജർക്കും ഉപകാരപ്രദമായിരുന്നു. മുമ്പ് നവംബർ 2,3 തീയ്യതികളിലായി വാൻകൂവേറിലും സറേയിലും നടന്ന സമാനമായ ക്യാമ്പുകൾ തടസപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നിരുന്നു.
അക്രമത്തിന് പിന്നിൽ സിഖ് സമുദായമോ കാനഡയിലെ ഹിന്ദു സമൂഹമോ അല്ലെന്നും ആക്രമണത്തിൽ ഖാലിസ്ഥാൻ വിഘടനവാദികളുടെ പങ്കാളിത്തം ഉറപ്പിക്കാൻ കഴിയുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനഡയിലെ ഒരു കോണ്‍സുലര്‍ ക്യാമ്പിന് പുറത്ത് ക്യാമ്പ് തടസപ്പെടുത്താന്‍ 'ഇന്ത്യാ വിരുദ്ധ' ശക്തികള്‍ നടത്തിയ 'അക്രമാസക്തമായ പ്രവര്‍ത്തനങ്ങളെ ' ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിച്ചു. തുടര്‍ന്നുള്ള പരിപാടികള്‍ പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ ക്രമീകരണങ്ങളെ ആശ്രയിച്ച് സംഘടിപ്പിക്കുമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.