
എണ്ണ ഇറക്കുമതി ഇന്ത്യൻ താല്പര്യങ്ങൾ സംരക്ഷിച്ച് മാത്രം: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പ് നൽകിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തിന് മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മറുപടി നൽകി.
ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ട്രംപിന്റെ പ്രസ്താവനയെ പൂർണ്ണമായും തള്ളുകയും ചെയ്തു. ഇന്ധന ലഭ്യത ഉറപ്പാക്കുന്നതും,വില പിടിച്ച് നിർത്തുന്നതുമാണ് ഇന്ത്യയുടെ വിദേശ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തി എന്ന് നരേന്ദ്ര മോഡി ഉറപ്പ് നൽകിയതായി ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചത്.
നിലവിൽ റഷ്യയാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണ വിതരണം ചെയ്യുന്ന രാജ്യം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ റഷ്യയെ യുദ്ധത്തിൽ സഹായിക്കുകയാണെന്ന് ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 50% അധിക തീരുവയും ഏർപ്പെടുത്തിയിരുന്നു.


