TMJ
searchnav-menu
post-thumbnail

TMJ Daily

ഹമാസുമായി ബന്ധം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ അറസ്റ്റില്‍

20 Mar 2025   |   1 min Read
TMJ News Desk

മാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ അറസ്റ്റില്‍. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ബദാര്‍ ഖാന്‍ സൂരിയെയാണ് ട്രംപ് ഭരണകൂടം അറസ്റ്റ് ചെയ്തത്. യുഎസ് വിദേശ നയത്തിന് ഭീഷണിയായതിനാല്‍ ഇയാളെ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി നാടുകടത്തും.

തിങ്കളാഴ്ച്ച രാത്രി വിര്‍ജീനിയയിലെ വീടിന് പുറത്തുനിന്നുമാണ് ഫെഡറല്‍ ഏജന്റുമാര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

സൂരി സോഷ്യല്‍ മീഡിയയില്‍ ഹമാസ് ആശയങ്ങളും ആന്റിസെമിറ്റിസവും പ്രചരിപ്പിച്ചുവെന്ന് ഹോം സെക്യൂരിറ്റി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ പങ്കുവച്ചിട്ടുള്ള പ്രസ്താവനയില്‍ സൂരിക്കെതിരായ ആരോപണങ്ങളുടെ തെളിവ് നല്‍കിയിട്ടില്ല. സൂരിയുടെ പ്രവര്‍ത്തനങ്ങള്‍ നാടുകടത്താന്‍ കാരണമായവയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

ജോര്‍ജ്ടൗണിന്റെ അല്‍വാലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്ലിം ക്രിസ്റ്റ്യന്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയാണ് സൂരി. ഇന്ത്യയില്‍ നിന്നും സമാധാനം, സംഘര്‍ഷം എന്നിവയുടെ പഠനങ്ങളില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്.

ഒരു സ്‌കോളര്‍ സംഘര്‍ഷ പരിഹാരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ അയാള്‍ വിദേശ നയത്തിന് എതിരാണെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രശ്‌നം സര്‍ക്കാരിലാണെന്നും സ്‌കോളറില്‍ അല്ലെന്നും സൂരിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഈ മാസമാദ്യം ഹമാസിനെ പിന്തുണച്ചുവെന്ന് ആരോപിച്ച് വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ രഞ്ജനി ശ്രീനിവാസന്റെ വിസ യുഎസ് റദ്ദാക്കിയിരുന്നു. ഇവര്‍ സ്വയം-നാടുകടത്താനുള്ള അവസരം സ്വീകരിച്ച് കാനഡയിലേക്ക് പലായനം ചെയ്തിരുന്നു.






 

#Daily
Leave a comment