
സിന്ധു നദീതടത്തിലെ കാളകള്‍ ദ്രാവിഡ ചിഹ്നങ്ങള്‍: എം കെ സ്റ്റാലിന്‍
സിന്ധു നദീതട സംസ്‌കാരത്തിലെ എഴുത്തുകള്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ വായിച്ചു മനസ്സിലാക്കിയെടുക്കുന്ന വിദഗ്ദ്ധര്‍ക്ക് അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒരിക്കല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന സിന്ധു നദീതട സംസ്‌കാരത്തിന്റെ എഴുത്തുകള്‍ നമുക്ക് വായിക്കാന്‍ കഴിയുന്നില്ലെന്നും 100 വര്‍ഷം കഴിഞ്ഞിട്ടും ഇത് ദുരൂഹമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ആര്‍ക്കിയോളജിസ്റ്റുകളും തമിഴ് കംപ്യൂട്ടര്‍ സോഫ്റ്റുവെയര്‍ വിദഗ്ദ്ധരും ലോകമെമ്പാടുമുള്ള കംപ്യൂട്ടര്‍ വിദഗ്ദ്ധരും ആ എഴുത്ത് വായിക്കാന്‍ ശ്രമിക്കുന്നു. ഈ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ദശലക്ഷം ഡോളറുകള്‍ പ്രഖ്യാപിക്കുന്നു,' അദ്ദേഹം പറഞ്ഞു. സര്‍ ജോണ്‍ മാര്‍ഷല്‍ സിന്ധു നദീതട സംസ്‌കാരം കണ്ടെത്തിയതിന്റെ നൂറാം വര്‍ഷം ആഘോഷിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിന്ധു നദീതട വാസികള്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന അക്ഷരങ്ങള്‍ ഇതുവരേയും വായിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് ഇരവതം മഹാദേവന്റെ പേരില്‍ ചെയര്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ രണ്ട് കോടി രൂപയുടെ ഗ്രാന്‍ഡ് നല്‍കി.
തമിഴ്‌നാട്ടിലും സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്ന സ്ഥലങ്ങളിലും കണ്ടെത്തിയ സീലുകളില്‍ 60 ശതമാനം സമാനതകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടിടത്തുനിന്നും കണ്ടെത്തിയിട്ടുള്ള കളിമണ്‍പാത്രങ്ങളില്‍ പതിച്ചിട്ടുള്ള ചിഹ്നങ്ങള്‍ തമ്മിലും 90 ശതമാനം സമാനതകളുണ്ട്.
സിന്ധു നദിതടത്തിലെ കാളകള്‍ ദ്രാവിഡ ചിഹ്നങ്ങളാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. സിന്ധു നദീതടം മുതല്‍ അലങ്കനല്ലൂര്‍ വരെ കാളകള്‍ വ്യാപിച്ചു കിടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാളകളെ മെരുക്കിയെടുക്കുന്ന തമിഴ് രീതിയായ കൊല്ലേരു താഴ്വുതുകള്‍ സിന്ധു നദീതട സീലുകളിലും കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.