
ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം പിന്‍വലിച്ച് ഇടക്കാല സര്‍ക്കാര്‍
ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിന്റെയും നിരോധനം പിന്‍വലിച്ച് ഇടക്കാല സര്‍ക്കാര്‍. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് വ്യക്തമായ തെളിവുകളില്ലെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് ഒന്നിനാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി, ഛത്ര ഷിബിര്‍ കൂടാതെ എല്ലാ അനുബന്ധ സംഘടനകളെയും തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പ്രകാരം നിരോധിച്ചുകൊണ്ട് ഹസീന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശില്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും രാജ്യത്ത് സംവരണ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ഹസീന സര്‍ക്കാര്‍ സംഘടനകളെ നിരോധിച്ചത്. 2013 ല്‍ ഹൈക്കോടതി ജമാഅത്തെ ഇസ്ലാമിയുടെ രജിസ്‌ട്രേഷന്‍ അസാധുവായി പ്രഖ്യാപിച്ചിരുന്നു. 2018 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷനും രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സംഘടന നല്‍കിയ അപ്പീല്‍ 2023 ല്‍ ബംഗ്ലാദേശ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംഘടനയ്ക്ക് സാധിച്ചിരുന്നില്ല.
ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കുന്നതിനോട് പാര്‍ട്ടിയ്ക്ക് യോജിപ്പില്ലെന്നായിരുന്നു ബുധനാഴ്ച നിരോധനം നീക്കം ചെയ്ത നടപടിയില്‍ ബിഎന്‍പി സെക്രട്ടറി ജനറല്‍ മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ ജോലിയിലെ വിവാദ സംവരണത്തിനെതിരെ ജൂലൈയില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോള്‍ നിലവില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.