ധർമ്മസ്ഥല: അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം
കർണാടകയിലെ ധർമ്മസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നേത്രാവതി പുഴയോരത്ത് 39 വർഷം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം. മരണമടഞ്ഞ പത്മലതയുടെ കുടുംബമാണ് ഈ ആവശ്യവുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയെ കാണാതായി 53 ദിവസത്തിനു ശേഷം നേത്രാവതി പുഴയിൽ നിന്നും അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. കൊലപാതകമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് എഴുതിത്തള്ളി. പത്മലതയുടെ ബന്ധുക്കൾ ആണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.
കർണ്ണാടകയിലെ ധർമ്മസ്ഥല എന്ന ക്ഷേത്രനഗരിയിലും പരിസരത്തും നിരവധി പെൺകുട്ടികളെ ലൈംഗികാതിക്രമശേഷം കൊന്ന് കുഴിച്ചിട്ടതായി വന്ന വെളിപ്പെടുത്തലുകളെ തുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.


