
അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ
ഇസ്രായേലും, ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് ഇടപെടുകയാണെങ്കിൽ അത് പൂർണ്ണ തോതിലുള്ള പ്രാദേശിക സംഘർഷത്തിന് കാരണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
“അമേരിക്കൻ ഇടപെടൽ മേഖലയിൽ ഒരു പൂർണ്ണ യുദ്ധത്തിനുള്ള ഒരു വഴിത്തിരിവായിരിക്കും,” ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് അൽ ജസീറ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘർഷം ആരംഭിച്ച ശേഷം അദ്ദേഹത്തിന്റെ ആദ്യ പരസ്യ പ്രതികരണമാണിത്.
ഇസ്രയേലിന്റെ സൈനിക നടപടികളിൽ നിന്നും അകലം പാലിക്കുന്ന സമീപനമാണ് തുടക്കത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചതെങ്കിലും പിന്നീട് കൂടുതൽ ഇടപെടുന്നതിനെ കുറിച്ചുള്ള
സൂചനകൾ അദ്ദേഹം നൽകി. ഒരു വെടിനിർത്തലിനേക്കാൾ "വളരെ വലിയ" കാര്യം ആഗ്രഹിക്കുന്നുവെന്ന് പറയുകയും മേഖലയിലേക്ക് കൂടുതൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വിന്യസിക്കുകയും ചെയ്തു.
ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അലി ബഹ്‌റൈനിയും അമേരിക്കക്കുള്ള മുന്നറിയിപ്പ് ശക്തിപ്പെടുത്തി. ആക്രമണങ്ങളിൽ യുഎസ് നേരിട്ട് പങ്കാളിയാണെന്ന് വന്നാൽ, "ഞങ്ങൾ യുഎസിനെതിരെ പ്രതികരിക്കാൻ തുടങ്ങും", അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സംസാരിച്ച ബഹ്‌റൈനി കൂട്ടിച്ചേർത്തു: "നമ്മുടെ ജനങ്ങളെയും സുരക്ഷയെയും ഭൂമിയെയും സംരക്ഷിക്കുന്നതിൽ ഞങ്ങൾ ഒരു മടിയും കാണിക്കില്ല. ഗൗരവത്തോടെയും ശക്തമായും, നിയന്ത്രണമില്ലാതെയും ഞങ്ങൾ പ്രതികരിക്കും."
തുടർച്ചയായ വ്യോമാക്രമണങ്ങൾ, ഹൈപ്പർസോണിക് മിസൈൽ ഉപയോഗത്തെക്കുറിച്ചുള്ള ഇറാനിയൻ അവകാശവാദങ്ങൾ, അതിവേഗം വഷളാകുന്ന സാഹചര്യത്തെക്കുറിച്ചുള്ള ആഗോള ആശങ്ക എന്നിവയ്ക്കിടയിലാണ് ആറാം ദിവസത്തിലേക്ക് കടന്ന ഇസ്രായേൽ-ഇറാൻ സംഘർഷം.


